യുവാക്കൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോഗതിയിലേക്ക് എത്തില്ല, ജനം അത് മോദിയെ പഠിപ്പിക്കും': രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. യുവാക്കൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവർ പഠിപ്പിക്കും എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
ദില്ലി: രാജ്യത്തെ ഷഹീൻബാഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധി എന്ന് ആരോപണവുമായി ബിജെപി. ഇന്ത്യയിലെ യുവജനങ്ങൾ മോദിയെ വടി കൊണ്ട് അടിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി പ്രതികരിച്ചിരിക്കുന്നത്. ദില്ലിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുൽഗാന്ധിയുടെ വിവാദ പരാമർശം.
പ്രധാനമന്ത്രിക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. യുവാക്കൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവർ പഠിപ്പിക്കും എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും രാജ്യത്തെ തൊഴിലില്ലായ്മ മുൻനിർത്തിയുള്ള വിമർശനങ്ങൾ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
''രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാൽ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റിൽ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം.'' രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം രാഹുലിന്റെ പ്രസ്താവനകൾക്കെത്തിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി വിമർശനമുന്നയിച്ചു. രാജ്യത്തെ ഷഹീൻ ബാഗ് ആക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി മന്ത്രി കുറ്റപ്പെടുത്തി.