സൈകോവ് -ഡി വാക്സീൻ അടുത്തമാസം വിപണിയിലെത്തുമെന്ന് നിർമാതാക്കൾ
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗധ സമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു
ദില്ലി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് - ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്.
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗധ സമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്.
66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻജക്ടിങ് ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.