ധർമസ്ഥലയിൽ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്

ബം​ഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ. ഇതിന്റെ പല ഭാ​ഗങ്ങളും പൊട്ടിയ നിലയിലാണ്. ഇതിൽ ഒന്ന് പുരുഷൻ്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം. ധർമസ്ഥലയിൽ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിൻ്റെ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ധർമസ്ഥലയിൽ കനത്ത മഴയാണ്. ഇതോടെ കുഴികളിൽ വെള്ളം കയറി. തുടർന്ന് കുഴിയെടുത്ത ഇടങ്ങളിൽ നാല് വശത്തും പൊലീസ് ടാർപോളിൻ ഷീറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്. തെളിവ് ശേഖരിച്ച സ്ഥലങ്ങൾ പൂർണമായി മൂടുകയും ചെയ്തു.

ആറാമത്തെ കുഴിയിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിക്കൊപ്പം മറ്റ് സാക്ഷികളുടെ കൂടി സാന്നിധ്യത്തിൽ മഹസർ നടപടികൾ പുരോ​ഗമിക്കുകയാണ്. സ്ഥലത്ത് നിന്ന് കിട്ടിയ അസ്ഥി കഷണങ്ങൾ ഓരോന്നും അടയാളപ്പെടുത്തിയിട്ടുള്ള പ്രത്യേക പ്ലാസ്റ്റിക് ബോക്സുകളിൽ ആണ് സൂക്ഷിക്കുന്നത്. ബയോ സേഫ് ബാഗുകളിലാക്കി ഇത് ലേബൽ ചെയ്യും. ഓരോ നടപടികളും എസ്ഐടി സംഘം വിശദമായി ചിത്രീകരിക്കുന്നുണ്ട്. കൂടാതെ, എസ്ഐടി തലവൻ പ്രണബ് മൊഹന്തി ധർമ്മസ്ഥലയിലേക്കെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.