ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) യോഗത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടൽ തന്ത്രവുമായി പാക്കിസ്ഥാൻ. ഇന്ത്യ തേടുന്ന കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന്റെ തലയ്ക്കുള്ള പാരിതോഷികമാണ് പാക്കിസ്ഥാൻ വർധിപ്പിച്ചത്
ദില്ലി : ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) യോഗത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടൽ തന്ത്രവുമായി പാക്കിസ്ഥാൻ. ഇന്ത്യ തേടുന്ന കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന്റെ തലയ്ക്കുള്ള പാരിതോഷികം പാക്കിസ്ഥാൻ വർധിപ്പിച്ചു. നേരത്തെ 50 ലക്ഷം പാക്കിസ്ഥാൻ രൂപയായിരുന്ന ഇനാം 70 ലക്ഷം രൂപയായാണ് ഉയർത്തിയത്.
ആഗോള ഭീകരവിരുദ്ധ സംഘടനകളെയും കൂട്ടായ്മകളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്റേതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. പാക് സഹായത്തോടെ ഒളിവിൽ കഴിയുന്നുവെന്ന് ഇന്ത്യ വിശ്വസിക്കുന്ന ഭീകരനാണ് മസൂദ് അസർ. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാളുമാണ് ജെയ്ഷെ മുഹമ്മദ് തലവൻ.
പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ‘റെഡ് ബുക്കിലാണ്’ മസൂദ് അസറിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ഏതാനും ലഷ്കർ-ഇ-തൊയ്ബ ഭീകരരുടെ പേരുകൾ പാക്കിസ്ഥാൻ ഭീകരപട്ടികയിൽനിന്ന് നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസുകൾ തടയുന്നതിനായി പ്രവർത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. അടുത്തമാസം പാരീസിലാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി ഭീകരവിരുദ്ധ നടപടികൾ സ്വീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കമായാണ് മസൂദ് അസറിന്റെ പാരിതോഷികം വർധിപ്പിച്ചതിനെ ഇന്ത്യ വിലയിരുത്തുന്നത്.

