അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വിദ്യാർത്ഥികളിൽ 12 പേരെ ഡിസ്ചാർജ് ചെയ്തു.

അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനം തകർന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് 21 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സ്ഥിരീകരണം. ഇതിൽ ഒമ്പത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വിദ്യാർത്ഥികളിൽ 12 പേരെ ഡിസ്ചാർജ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത്.

അതേസമയം, സമയം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടു നൽകാൻ വൈകുമെന്ന് വിവരം. 315 മൃതദേഹഭാഗങ്ങളാണ് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പൂർണ്ണമായി കത്തിയവും ഉൾപ്പെടും. തിരിച്ചറിയാനുള്ള പരിശോധനകൾ തുടരുകയാണ്. ചിലത് ഒരേ മൃതദേഹത്തിന്റെ ഭാഗങ്ങളാണോ എന്നും പരിശോധിക്കുന്നുണ്ട്. ഇതുവരെ ആകെ എട്ട് മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. 

ആദ്യ ഘട്ടത്തിൽ തിരിച്ചറിയാന്‍ സാധിച്ച മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ആദ്യ ഘട്ടത്തിൽ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമായിരിക്കും വിട്ടുനല്‍കുക. 72 മണിക്കൂറാണ് ഡിഎൻഎ ഫലം ലഭിക്കുന്നതിനായി പ്രതീക്ഷിക്കുന്നത്. ഡിഎൻഎ പരിശോധന തുടരുകയാണ്. ഇതുവരെ ശേഖരിച്ചത് 225 പേരുടെ ഡിഎൻഎ സാമ്പിളുകളാണ് ശേഖരിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് 36 അംഗ ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെയാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.