സർക്കാരിന്റേത് ജനാധിപത്യത്തെ കൊഞ്ഞനം കാട്ടുന്ന നടപടിയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അതെസമയം, സഭയിൽ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് തിങ്കളാഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ എത്ര കക്ഷികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലേക്ക് തൃണമൂൽ കോൺഗ്രസ് വിമതർക്ക് പ്രത്യേക ക്ഷണം നൽകി കേന്ദ്ര സർക്കാർ. തൃണമൂൽ കോൺഗ്രസ് പിളർത്തി വിമതർ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിയുടെ അധ്യക്ഷനായി സുദീപ് ബന്ദോപാധ്യായെയും ചീഫ് വിപ്പായി കാകോലി ഘോഷ് ദസ്തിദാറെയും ലോക്‌സഭാ സ്പീക്കർ ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
സർക്കാരിന്റേത് ജനാധിപത്യത്തെ കൊഞ്ഞനം കാട്ടുന്ന നടപടിയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിച്ചു.പ്രതിപക്ഷ കക്ഷികളിലെ പിളർപ്പിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിനും എൻ.സി.പി ശരദ് പവാർ വിഭാഗത്തിനും സർക്കാർ കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, സഭയിൽ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് തിങ്കളാഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ എത്ര കക്ഷികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സഖ്യത്തിലെ പ്രമുഖ കക്ഷിയായ ഡി.എം.കെ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വെയ്റ്റ് ആൻഡ് വാച്ച് നയമാണ് സ്വീകരിക്കുന്നതെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.



