സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം നടന്നത് കടുത്ത നിയമലംഘനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചത്.

ദില്ലി: സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചത്.

തെക്കൻ ദില്ലിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില ഹോസ്റ്റൽ കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ നിലംപൊത്തിയത്. ആൺകുട്ടികൾ താമസിച്ചിരുന്ന ഈ പിജി ഹോസ്റ്റലിൽ അപകട സമയം നാൽപ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയോടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റു ചികിത്സയിലുള്ള ഏഴുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

അപകടത്തെ തുടർന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിട ഉടമയും എംസിഡി ഉദ്യോഗസ്ഥരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. നിലവിൽ കെട്ടിടത്തിൽ നടന്നു കൊണ്ടിരുന്ന നിർമ്മാണ പ്രവർത്തനങ്ങളും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സത്യനികേതനിലെ നാലു നിലകളിൽ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളിലും കർശന സുരക്ഷാ പരിശോധന നടത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.