ബീഹാർ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന്  ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദില്ലി: ബീഹാർ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായി ജൻസുരാജ് പാർട്ടി സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ബിഹാറിൽ ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടും ജൻ സുരാജ് പാർട്ടി പരാജയപ്പെട്ടു. തിരിച്ചടി അംഗീകരിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാതെ പോയത് വലിയ പരാജയമാണ്. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നെന്നും ഇത് തന്റെ പരാജയമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

മാപ്പ് ചോദിക്കുന്നു. ഗാന്ധി ആശ്രമത്തിൽ മൗനവ്രതത്തിന് പോകുകയാണ്. ഒരു ദിവസം ഉപവാസമെടുക്കും. വോട്ട് കിട്ടാത്തത് പരാജയം തന്നെയാണ്. ആത്മപരിശോധന നടത്തും. ജാതി കാർഡിന് അപ്പുറം വിഷയങ്ങൾ ഉന്നയിക്കാൻ ഇരു മുന്നണികളെയും പ്രേരിപ്പിച്ചു. ബിഹാറിൽ നിന്ന് ഒളിച്ചോടില്ല, ശക്തമായി പോരാടുക തന്നെ ചെയ്യും. അഴിമതിയിൽ നിന്ന് ബിഹാറിനെ മോചിപ്പിക്കും. പതിനായിരം രൂപക്ക് ജനം വോട്ട് വിറ്റെന്ന് കരുതുന്നില്ല. നിയമസഭയിൽ ഉണ്ടാകില്ല. പക്ഷേ ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങൾക്കായി ജൻസുരാജിൻ്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ബിഹാർ രാഷ്‌ട്രീയത്തിൽ തിരുത്തൽ ശക്തിയാകുമെന്നും പ്രശാന്ത് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.