രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ദീപകിന്‍റെ മൊഴി

ദില്ലി: കൊല്ലപ്പെട്ട ടെന്നീസ് താരം രാധിക യാദവ് പിതാവിനെ ഒരുപാട് സ്നേഹിച്ചിരുന്നതായി സുഹൃത്ത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഹൃത്ത് രാധികയേയും രാധികയുടെ പിതാവിനെയും പറ്റി പറഞ്ഞത്. രാധിക വളരെയധികം അവളുടെ അച്ഛനെ സ്നേഹിച്ചിരുന്നതായും, അദ്ദേഹം കരിയറില്‍ വലിയ രീതിയില്‍ പിന്തുണ നല്‍കിയിരുന്നെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നെന്നും സുഹൃത്ത് പറയുന്നു. രാധികയെ പിതാവ് ദീപക് (49) വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ദീപകിന്‍റെ മൊഴി.

Add Asianetnews as a Preferred SourcegooglePreferred

'അച്ഛന്‍ ടെന്നീസിന് വേണ്ടി കുറേ പണം ചിലവാക്കിയിട്ടുണ്ട്. അത് പാഴായിപോകാന്‍ ഞാന്‍ സമ്മതിക്കില്ല എന്നവൾ പറഞ്ഞിട്ടുണ്ട്. പഠനത്തിന് വേണ്ടി ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു രാധിക. ടെന്നീസ് അക്കാദമിയിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ചായിരുന്നു അവൾ. മറ്റാളുകൾ അവളേക്കാൾ മുതിര്‍ന്നവരായിരുന്നു. അവിടെയുള്ള ചിലരെക്കൊണ്ട് അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായപ്പോൾ അവളുടെ അച്ഛന്‍ ഇടപെട്ടു. തന്‍റെ മകളോട് മോശമായി പെരുമാറിയ ആളെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവൾക്കുവേണ്ടി അത്തരത്തില്‍ നിലകൊണ്ട അവളുടെ അച്ഛനാണ് ഇപ്പോള്‍ അവളെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇതെനിക്ക് മനസിലാവുന്നില്ല' എന്നാണ് രാധിക യാദവിന്‍റെ സുഹൃത്ത് പറയുന്നത്.

രാധിക യാദവിന്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത

രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സാമൂഹ്യ മാധ്യമത്തിൽ സുഹൃത്തുമൊത്ത് രാധിക വീഡിയോ പങ്കുവച്ചതും പിതാവുമായി തർക്കത്തിന് കാരണമായെന്നും സൂചനയുണ്ട്.

സമൂഹമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോയെ ചൊല്ലി കൊലപാതകം നടന്ന ദിവസം പിതാവും രാധികയും തമ്മിൽ തർക്കം നടന്നിരുന്നു. എന്നാൽ മകളെ വെടിയുതിർത്ത് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം സുഹൃദ്ബന്ധമോ റീൽ ചിത്രീകരണമോ അല്ലെന്ന് പിതാവ് ദീപക് യാദവ് മൊഴി നൽകി. രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിർത്തിരുന്നു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ തുളഞ്ഞു കയറി. പൊലീസിന് മുന്നിൽ ദീപക് കൊലപാതക കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ സ്വന്തം മകളെ അതിക്രൂരമായി പിതാവ് കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

രാധിക നടത്തിയിരുന്ന ടെന്നിസ് അക്കാദമിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി. ഒപ്പം ഇയാൾക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളും അന്വേഷണ പരിധിയിലാണ്. കൂടാതെ മകളുടെ ചിലവിലാണ് താൻ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും ദീപക്കിന് രാധികയോടുള്ള വിദ്വേഷം വർദ്ധിപ്പിച്ചു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പൊലീസിന് മൊഴി നൽകിയിട്ടില്ല. ഇതും കൊലപാതകത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. അമ്മയുടെ പിറന്നാൾ ദിവസം അമ്മയ്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛൻ ദീപക് യാദവ് വെടിവെച്ച് കൊന്ന്ത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

YouTube video player