ഓപ്പറേഷന്റെ അന്തിമ ഒരുക്കങ്ങൾക്കായി പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷനിലെത്താൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകുകയും, അവിടെ വെച്ചുമാത്രം യഥാർത്ഥ ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക്ക് അവിടെയും തന്റെ നിരാഹാര സമരം തുടരുകയാണ്.

ദില്ലി: സിജെപിയുടെ സമരവേദിയിൽ നിന്നും സോനം വാങ്ചുക്കിനെ നീക്കിയത് അതീവ രഹസ്യമായ പൊലീസ് ഓപ്പറേഷനിലൂടെയാണെന്ന വിവരങ്ങൾ പുറത്ത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പതിവ് സുരക്ഷാ ഡ്രിൽ ആണെന്ന വ്യാജേന വെള്ളിയാഴ്ച തന്നെ പൊലീസ് എസ്.എച്ച്.ഒമാർക്ക് ഉന്നതതല സന്ദേശം നൽകി. തുടർന്ന്, ഓപ്പറേഷന്റെ അന്തിമ ഒരുക്കങ്ങൾക്കായി പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷനിലെത്താൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകുകയും, അവിടെ വെച്ചുമാത്രം യഥാർത്ഥ ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാതിരിക്കാൻ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയ വൈദ്യസംഘമെന്ന വ്യാജേന മഫ്തിയിലാണ് പൊലീസ് സമരസ്ഥലത്തേക്ക് കടന്നുചെന്നത്. സമരവേദിയിലെ പ്രധാന സാന്നിധ്യമായിരുന്ന ദീപ്കെ അവിടെനിന്ന് മാറുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന ശേഷമാണ് പൊലീസ് വാങ്ചുക്കിനെ അവിടെനിന്നും മാറ്റിയത്.

അതേസമയം, പൊലീസ് നീക്കത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക്ക് അവിടെയും തന്റെ നിരാഹാര സമരം തുടരുകയാണ്. നിലവിൽ ഐവി ഫ്ലൂയിഡോമറ്റ് മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ, വാങ്ചുക്കിനെ മാറ്റിയെങ്കിലും ജന്തർമന്തറിലെ സമരവേദിയിൽ അഭിജിത് ദിപ്കെ നിരാഹാര സമരം തുടരുകയാണ്.