തമിഴ്‌നാട് ദിണ്ടിഗലിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ദിണ്ടിഗൽ: യുവതി ഒളിച്ചോടിയതിന് പിന്നാലെ രണ്ട് മക്കളെ കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. തമിഴ്‌നാട് ദിണ്ടിഗലിലാണ് സംഭവം. ചെല്ലമ്മാൾ(65) , മകൾ കാളീശ്വരി (45), കൊച്ചുമക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിൽ കണ്ടെത്തിയത്. കാളീശ്വരിയുടെ മകൾ പവിത്ര (25) കഴിഞ്ഞദിവസം മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു. ഇത് വകവെക്കാതെ പവിത്ര ഇറങ്ങിപ്പോയതോടെയാണ് കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്നതിനു ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കിയെന്നാണ് നിഗമനം.
ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം നടന്നത്. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽക്കാർ പൊലീസുമായി ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ മുതൽ ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയോട് പുതിയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നതായി അയൽക്കാർ പറഞ്ഞു. ചൊവ്വാഴ്‌ച വൈകീട്ട് പവിത്ര വീട് വിട്ടിറങ്ങിയതിന് ശേഷം അയൽക്കാരോട് സംസാരിക്കാൻ കാളിശ്വരിയും ചെല്ലമ്മാളും തയ്യാറായിരുന്നില്ല.
പേരക്കുട്ടികളുടെയും അമ്മയുടെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാളീശ്വരി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ദിണ്ടിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവിത്രയുടെ പ്രതികരണം അറിവായിട്ടില്ല


