രണ്ട് കൊല്ലങ്ങളിൽ പ്രതിമാസം മൂവായിരം രൂപ വീതം ശമ്പളം നൽകാൻ കമ്പനികൾക്ക് ധനസഹായം നൽകും.
ദില്ലി : തൊഴിലവസരങ്ങൾ കൂട്ടാൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 99,446 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. പുതുതായി സംഘടിത മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്കെടുക്കുന്ന ഓരോരുത്തർക്കും ഒരുമാസത്തെ ശമ്പളമോ പരമാവധി പതിനയ്യായിരം രൂപയോ സർക്കാർ നൽകും. തുടർന്നുള്ള രണ്ട് കൊല്ലങ്ങളിൽ പ്രതിമാസം മൂവായിരം രൂപ വീതം ശമ്പളം നൽകാൻ കമ്പനികൾക്ക് ധനസഹായം നൽകും. ഉൽപാദന മേഖലയിലാണെങ്കിൽ ഈ സഹായം അടുത്ത നാല് വർഷത്തേക്കായിരിക്കും. അൻപതിൽ താഴെ ജീവനക്കാരുള്ള കമ്പനികൾ കുറഞ്ഞത് രണ്ട് പേരെയെങ്കിലും പുതുതായി നിയമിക്കണം.
അൻപതിന് മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 5 പേരെയെങ്കിലും നിയമിച്ചാലേ ധനസഹായം കിട്ടുകയുള്ളൂ. സ്വകാര്യ മേഖലയിൽ കൂടുതൽ തുടക്കക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാറിന്റെ കമ്പനികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.


