കോംഗോയിൽ ജയിൽ ആക്രമിച്ച് 1,300 ലധികം തടവുകാരെ മോചിപ്പിച്ചു
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണ് സായുധ ആക്രമണം വഴി കാംഗ്ബയ് ജയിൽ ഭേദിച്ച് 1,300 ലധികം തടവുകാരെ സ്വതന്ത്രരാക്കിയത് എന്നാണ് യുഎന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ബെനി: കിഴക്കൻ കോംഗോയിൽ ജയിൽ ആക്രമിച്ച് 1,300 ലധികം തടവുകാരെ മോചിപ്പിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വടക്ക് കിഴക്കൻ നഗരമായ ബെനിയിലാണ് സംഭവം. ഇസ്ലാമിസ്റ്റ് സായുധ സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണ് സായുധ ആക്രമണം വഴി കാംഗ്ബയ് ജയിൽ ഭേദിച്ച് 1,300 ലധികം തടവുകാരെ സ്വതന്ത്രരാക്കിയത് എന്നാണ് യുഎന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേ സമയം ഇസ്ലാമിക് സ്റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൗണ്‍ മേയർ മോഡസ്റ്റെ മക്വനഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിൽ ഒരു തടവ് പുള്ളി കൊല്ലപ്പെട്ടതായും മേയർ പറഞ്ഞു. എന്നാല്‍ യുഎന്‍ വെളിപ്പെടുത്തും പോലെ ആയിരക്കണക്കിന് പേര് തടവ് ചാടിയിട്ടില്ലെന്നാണ് മേയര്‍ റോയിട്ടേര്‍സിനോട് പറഞ്ഞത്. വലിയൊരു കൂട്ടം അക്രമകാരികള്‍ എത്തി ജയില്‍ കവാടവും, സുരക്ഷ ഉപകരണങ്ങളും തകര്‍ക്കുകയായിരുന്നുവെന്ന് ബെനി ഗവര്‍ണര്‍ പറഞ്ഞു.
ഏതാണ്ട് 20ഓളം തടവുകാര്‍ പിന്നീട് ജയിലേക്ക് തിരിച്ചുവന്നുവെന്നും മേയര്‍ അറിയിച്ചു. ഒളിച്ചിരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ഇവര്‍ തിരിച്ചെത്തിയത്. എന്നാല്‍ സംഭവത്തില്‍ കോംഗോ ഔദ്യോഗികമായി അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല.
ആരെങ്കിലും ജയിൽ ഭേദിച്ച് പുറത്ത് ഇറങ്ങിയതാണെന്ന് സംശയം തോന്നിയാൽ പൊതുജനം അധികൃതരെ അറിയിക്കാൻ സന്നദ്ധരാകണമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് വർഷത്തിന് മുൻപ് കംഗ്ബയ് ജയിൽ തകർത്ത് നൂറുകണക്കിന് തടവുകാർ രക്ഷപെടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.