ന്യൂയോര്‍ക്കിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തീപിടുത്തമുണ്ടാകുന്നതെന്ന് സിറ്റി ഫയര്‍ കമ്മീഷണര്‍ അറിയിച്ചു. 

ന്യൂയോര്‍ക്ക്: നഗരത്തിലെ (New York city) അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ (Fire) 19 മരണം. ഒമ്പത് കുട്ടികളുള്‍പ്പെടെയാണ് ഇത്രയും പേര്‍ പരിച്ചത്. അറുപതോളം പേരേ പരിക്കുകളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്. 19നിലകളുള്ള ബ്രോണ്‍ക്‌സ് ട്വിന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ന്യൂയോര്‍ക്കിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തീപിടുത്തമുണ്ടാകുന്നതെന്ന് സിറ്റി ഫയര്‍ കമ്മീഷണര്‍ അറിയിച്ചു. പുകശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചതെന്ന് എഫ്ഡിഎന്‍വൈ കമ്മീഷണര്‍ ഡാനിയര്‍ നിഗ്രോ അറിയിച്ചു. 200ഓളം ഫയര്‍ ജീവനക്കാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് നിഗ്രോ പറഞ്ഞു. തീപിടുത്തത്തിനുള്ള കാരണം അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

 1990ല്‍ ഹാപ്പിലാന്‍ഡ് സോഷ്യല്‍ ക്ലബിലുണ്ടായ തീപിടുത്തത്തില്‍ 87 പേര്‍ മരിച്ചതാണ് ഇതിന് മുമ്പ് നടന്ന അപകടം. അന്ന് മുന്‍കാമുകിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ തീവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫിലാല്‍ഡെല്‍ഫിയയിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കുട്ടികളടക്കം 12 പേര്‍ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയെ ഞെട്ടിച്ച് ന്യൂയോര്‍ക്കിലും അപകടമുണ്ടായത്.