ജര്‍മ്മനിയിലെ ഒരു പ്രസംഗത്തിന് ശേഷമുണ്ടായ വൈകാരിക കണ്ടുമുട്ടലായിരുന്നു അതെന്ന് ശശി തരൂര്‍.

1990കളിലെ ബോസ്‌നിയന്‍ കലാപക്കാലത്തെ ഇരയായിരുന്ന നദീം എന്ന യുവാവിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ശശി തരൂര്‍ എം.പി. ജര്‍മ്മനിയിലെ ഒരു പ്രസംഗത്തിന് ശേഷമുണ്ടായ വൈകാരിക കണ്ടുമുട്ടലായിരുന്നു അതെന്ന് ശശി തരൂര്‍ പറഞ്ഞു. കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടത് യുഎന്നില്‍ ഉണ്ടായിരുന്ന തന്റെയും സഹപ്രവര്‍ത്തകരുടെയും പരിശ്രമം കൊണ്ടായിരുന്നുയെന്ന് പറയാനാണ് നദീം വേദിയിലേക്ക് കയറി വന്നത്. നദീം കയറി വന്നപ്പോള്‍ താനും വികാരാധീനനായിപ്പോയി. നദീമിനോട് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ലെന്നും തരൂര്‍ കുറിച്ചു.

ശശി തരൂരിന്റെ കുറിപ്പ്: ജര്‍മ്മനിയിലെ എന്റെ ഒരു പ്രസംഗത്തിന് ശേഷം തികച്ചും വൈകാരികമായ ഒരു കണ്ടുമുട്ടലായിരുന്നു ഇത്. 1990കളില്‍ ബോസ്‌നിയയിലെ ഗോരോസ്‌ടെ (Goražde) യിലുണ്ടായ ആഭ്യന്തര കലാപത്തില്‍ തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാ അംഗങ്ങളെയും നഷ്ടപ്പെട്ട നദീം എന്ന യുവാവ് താനും തന്നെപ്പോലെയുള്ള പലരും ആ കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടത് യുഎന്നില്‍ ഉണ്ടായിരുന്ന എന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും പരിശ്രമം കൊണ്ടായിരുന്നു എന്ന് പറയാന്‍ എന്റെ പ്രസംഗം കഴിഞ്ഞ ഉടനെ വേദിയിലേക്ക് കയറി വന്നപ്പോള്‍ ഞാനും തികച്ചും വികാരാധീനനായിപ്പോയി. നദീം വിതുമ്പുന്നുണ്ടായിരുന്നു; എനിക്കും അപ്പോള്‍ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. അന്നത്തെ പതിനെട്ട് മണിക്കൂറുകള്‍ ജോലിയെടുത്ത പകലുകളും രാത്രികളും കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയോ എന്ന സംശയം അസ്ഥാനത്താണ് എന്ന് മാത്രമല്ല അന്നത്തെ പ്രയത്‌നങ്ങള്‍ ഫലം കണ്ടു എന്നതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

Read More: വെയിലത്ത് SPG അംഗം കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി, വൈദ്യസഹായം ഉറപ്പുവരുത്തി പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം