എല്‍നിനോ പ്രീതിക്കായി നരബലി; കണ്ടെത്തിയത് 227 കുട്ടികളുടെ അസ്ഥികൂടങ്ങള്‍
പെറുവിലെ പ്രാചീനമായ ചിമു സംസ്കാര കാലത്താണ് നരബലി നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ഗവേഷണം ആരംഭിച്ചത്.
ലിമ(പെറു): ചരിത്രത്തില്‍ നടന്ന വലിയ ക്രൂരതയുടെ കളിഞ്ഞ ദിവസം ചുരുളഴിഞ്ഞു. 12-14 നൂറ്റാണ്ടിനിടയില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി നിരവധി കുട്ടികളെ ബലി കൊടുത്തതിന്‍റെ തെളിവുകളാണ് പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചത്. പെറുവിലെ ഹുവാന്‍ചാകോയില്‍നിന്നാണ് ഇത്രയും വലിയ നരബിലയുടെ തെളിവുകള്‍ ലഭിച്ചത്. പെറുവിലെ പ്രാചീനമായ ചിമു സംസ്കാര കാലത്താണ് നരബലി നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ഗവേഷണം ആരംഭിച്ചത്.
ഇതുവരെ കണ്ടെത്തിയല്‍വച്ച് ഏറ്റവും വലിയ നരബലിയുടെ തെളിവുകളാണ് ലഭിച്ചതെന്ന് ചീഫ് ആര്‍ക്കിയോളജിസ്റ്റ് ഫെറന്‍ കാസ്റ്റിലോ പറഞ്ഞു. എല്‍നിനോ പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണ് ബലി നല്‍കിയതെന്ന് കരുതപ്പെടുന്നു. മഴയുള്ള സമയത്താണ് ബലി നല്‍കിയത്. സമുദ്രത്തിന് നേരെ മുഖം വരുന്ന രീതിയിലാണ് കുഞ്ഞുങ്ങളെ അടക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില മൃതദേഹങ്ങളുടെ മുടിക്കും തൊലിക്കും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മൃതദേങ്ങള്‍ കണ്ടെത്തിയ പ്രദേശത്തിന്‍റെ തൊട്ടടുത്ത പ്രദേശത്ത്നിന്നും 2018ല്‍ കുട്ടികളിടെ 56 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. 12ാം നൂറ്റാണ്ടില്‍ ആരംഭിച്ച ചിമു സംസ്കാരം ക്രിസ്തുവര്‍ഷം 1475വരെ നീണ്ടു. ഇൻകാ ആധിപത്യത്തോടെയാണ് ചിമു സംസ്കാരം ഇല്ലാതാകുന്നത്.