രാത്രിയില്‍ അപകടസാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെയെ ആരംഭിക്കുവെന്ന് അധികൃതര്‍ അറിയിച്ചു

അലബാമ: അമേരിക്കയിലെ അലബാമയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 23 മരണം, വന്‍ നാശനഷ്ടം. ഈസ്റ്റ് അലബാമയിലെ ലീ കൗണ്ടിയിലാണ് ഞായറാഴ്ച ചുഴലിക്കാറ്റ് വീശിയടിച്ചത്. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കൗണ്ടി ഷെരീഫ് ജെയ് ജോന്‍സ് പറഞ്ഞു. 

രാത്രിയില്‍ അപകടസാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെയെ ആരംഭിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈസ്റ്റ് അലബാമ മെഡിക്കല്‍ സെന്‍ററില്‍ മാത്രം 40 ഒളം പേരെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ച 23 പേരില്‍ ആറു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു എന്നാണ് വാര്‍ത്ത.

പലസ്ഥലങ്ങളിലും ചുഴലിക്കാറ്റില്‍ പെട്ടവര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും. വന്‍മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതിനാല്‍ ഇവരില്‍ എത്താന്‍ സാധിക്കുന്നില്ല എന്നുമാണ് പ്രദേശിക ഭരണകൂടം പറയുന്നത്. എന്നാല്‍ അഗ്നിശമന സേനയും പൊലീസും ഈ തടസങ്ങള്‍ നീക്കിവരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ കാണാത്ത നഷ്ടങ്ങളാണ് ലീ കൌണ്ടില്‍ സംഭവിച്ചത് എന്നും. ഇതുവരെ അധികൃതര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ദുരിത പ്രദേശങ്ങള്‍ അവിടെ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് സ്ഥിതിഗതികള്‍ നേരിടാനും, സുരക്ഷിതരായി ഇരിക്കാനും ട്വീറ്റ് ചെയ്തിട്ടുണ്ട്.