ജെലിസ്കോയിലുള്ള ബ്യൂട്ടി പാർലറിൽ ചൊവ്വാഴ്ച ലൈവ്സ്ട്രീമിംഗ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിർത്തത്

മെക്സിക്കോ സിറ്റി: ബ്യൂട്ടി, മേക്കപ്പ് വിഡിയോകളുമായി ടിക്ടോക്കിൽ താരമായിരുന്ന 23കാരി ലൈവ് സ്ട്രീമിംഗിനിടെ വെടിയേറ്റു കൊല്ലപ്പെട്ടു. മെക്സിക്കോ സ്വദേശി വലേറിയ മാർക്കേസ് ആണ്  ലൈവ്സ്ട്രീമിങ്ങിനിടെ അക്രമിയുടെ വെടിയേറ്റു മരിച്ചത്. ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുള്ള വലേറിയ മെക്സിക്കോ നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള ജെലിസ്കോയിലുള്ള ബ്യൂട്ടി പാർലറിൽ ചൊവ്വാഴ്ച ലൈവ്സ്ട്രീമിംഗ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിർത്തത്. 

അവർ വരുന്നുവെന്ന് പറയുന്ന യുവതിയുടെ ശബ്ദത്തിന് പിന്നാലെ ഹേയ് വാലെ എന്ന പുരുഷ ശബ്ദവും കേട്ടതിന് തൊട്ട് പിന്നാലെയാണ് വെടിയൊച്ച കേട്ടത്. തൊട്ട് പിന്നാലെ ലൈവ് സ്ട്രീമിംഗിന്റെ ശബ്ദം മ്യൂട്ട് ചെയ്യപ്പെടുകയായിരുന്നു. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് അക്രമി യുവതിയുടെ അടുത്തേക്ക് എത്തിയത്. തലയിലും നെഞ്ചിലും വെടിയേറ്റ് വലേറിയ കസേരയിൽനിന്നു വീണപ്പോഴേക്കും മുഖം പൂർണമായി കാണിക്കാതെ അക്രമിയെന്ന് സംശയിക്കപ്പെടുന്ന ഒരാൾ ഫോൺ കൈക്കലാക്കി ലൈവ്സ്ട്രീമിങ് നിർത്തുകയായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയർന്ന നിരക്കുള്ള രാജ്യമാണ് മെക്സിക്കോ. ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ കേസും മെക്സിക്കോ അന്വേഷിക്കുന്നത്. 

ഇൻസ്റ്റഗ്രാമിലും ടിക്ടോകിലുമായി 200000 ഫോളോവേഴ്സാണ് വലേറിയ മാർക്കേസിനുള്ളത്. നേരത്തെ ആരോ വിലയേറിയ സമ്മാനവുമായി വരുന്നതായി വലേറിയ മാർക്കേസ് ലൈവ് സ്ട്രീമിംഗിനിടെ വിശദമാക്കിയിരുന്നു. ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ പരാഗ്വേ, യുറഗ്വേ, ബൊളീവിയ അടക്കമുള്ള രാജ്യങ്ങളിലേതിന് സമാനമായി സ്ത്രീകളോടുള്ള അക്രമം മെക്സിക്കോയിലും പെരുകുകയാണ്. 

2023ൽ മാത്രം ഒരു ലക്ഷം പേരിൽ ഒരാൾ വീതം ഇത്തരത്തിലാണ് ഈ രാജ്യങ്ങളിൽ കൊല്ലപ്പെടുന്നതായാണ് യുഎൻ വിശദമാക്കുന്ന കണക്ക്. ഏറ്റവുമധികം അക്രമം നടക്കുന്ന മെക്സിക്കൻ നഗരങ്ങളിലൊന്ന് കൂടിയാണ് നിലവിൽ കൊലപാതകം നടന്ന ജെലിസ്കോ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം