ഒരു വർഷം പോർച്ചുഗലിൽ ചെലവിട്ട ശേഷം വിഷു ഫ്രാൻസിലേക്ക് പോയ ഇയാൾ ഫ്രാൻസ് സൈന്യത്തിൽ ചേരുകയായിരുന്നു.
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ മുൻ സൈനികനായ ഇന്ത്യൻ വംശജൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ 25കാരൻ വിഷു ശർമയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ ഫ്രഞ്ച് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന വിഷു, പിന്നീട് ജർമ്മനിയിലേക്ക് കുടിയേറി അവിടെ ഡെലിവറി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ആളുകൾ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. വിഷുവുമായി തിങ്കളാഴ്ചയാണ് കുടുംബം അവസാനമായി സംസാരിച്ചത്. സാധാരണ രീതിയിലുള്ള സംസാരമായിരുന്നു നടന്നതെന്നും വിഷുവിന്റെ നീരജ് ശർമ പറയുന്നു. ബുധനാഴ്ച രാവിലെയോടെയാണ് മ മരണവാർത്തയെത്തുന്നത്.
കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നോ അക്രമികളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2022 നവംബറിലാണ് വിഷു പോർച്ചുഗലിലേക്ക് പോകുന്നത്. കുടുംബ സ്വത്ത് വിറ്റ് 20 ലക്ഷം രൂപ ചെലവിട്ടായിരുന്നു ഈ യാത്ര. ഒരു വർഷം പോർച്ചുഗലിൽ ചെലവിട്ട ശേഷം വിഷു ഫ്രാൻസിലേക്ക് പോയ ഇയാൾ ഫ്രാൻസ് സൈന്യത്തിൽ ചേരുകയായിരുന്നു. ആറു മാസത്തെ കഠിനമായ സൈനിക പരിശീലനം പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തോളം ഫ്രഞ്ച് ആർമിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.
പിന്നീട് സൈനിക സേവനം അവസാനിപ്പിച്ച വിഷു ജർമ്മനിയിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെ ഡെലിവറി രംഗത്ത് സ്വന്തമായി ഒരു സംഘത്തെ രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന് കീഴിൽ നിരവധി ആളുകൾ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. മൃതദേഹം കുരുക്ഷേത്രയിലെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ കുടുംബം പൂർത്തിയാക്കിവരികയാണ്.


