കാനഡയിലെ എഡ്മണ്ടണിൽ 23-കാരിയായ ഇന്ത്യൻ യുവതി ദമൻപ്രീത് കൗർ കൊല്ലപ്പെട്ടു. സംഭവത്തിൽ പങ്കാളിയായ റിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്ന് തെളിഞ്ഞതായും മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
കാനഡ: കാനഡയിൽ 23-കാരിയായ ഇന്ത്യൻ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാനഡയിലെ എഡ്മണ്ടണിലാണ് പഞ്ചാബിലെ ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ റിതീഷ് കുമാറിനെ (22) എഡ്മണ്ടൺ പൊലീസ് സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജൂലൈ 9-നാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ദമൻപ്രീതിനെ എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള താമസസ്ഥലത്ത് പൊലീസ് കണ്ടെത്തുന്നത്. ജൂലൈ 9-ന് വൈകുന്നേരം 6.44 ഓടെയാണ് സംഭവസ്ഥലത്ത് നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് എഡ്മണ്ടൺ പൊലീസ് സ്ഥലത്തെത്തുന്നത്. ബോധരഹിതയായി കിടന്നിരുന്ന ദമൻപ്രീതിനെ ഉടൻ തന്നെ ജീവൻ രക്ഷാ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് ജൂലൈ 14ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് എഡ്മണ്ടൺ മെഡിക്കൽ എക്സാമിനർ ഓഫീസ് സ്ഥിരീകരിച്ചു. അന്വേഷണ പുരോഗതിയെ ബാധിക്കാതിരിക്കാൻ പൊലീസ് തുടക്കത്തിൽ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും, യുവതി ശ്വാസം മുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലായ റിതീഷ് കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ജൂലൈ 22നാണ് ഇയാളുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ഗോ ഫണ്ട് മീ വഴിയുള്ള ധനസമാഹരണം പുരോഗമിക്കുകയാണ്.
മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഭീമമായ ചെലവ് താങ്ങാൻ കുടുംബത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് കാമ്പയിൻ ആരംഭിച്ചത്. വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാനും മറ്റ് സംസ്കാര ചടങ്ങുകൾക്കുമായി ആവശ്യമായ തുക സമാഹരിക്കുകയാണ് ലക്ഷ്യം.


