സ്പെയിനിലേക്ക് കടക്കാൻ ശ്രമം; ബോട്ട് മറിഞ്ഞ് 44 പാകിസ്ഥാൻ പൗരന്മാർക്ക് ദാരുണാന്ത്യം
അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പറഞ്ഞു.

ഇസ്ലാമാബാദ്: സ്പെയിനിലേക്ക് കടക്കാൻ ശ്രമിക്കവെ, മൊറോക്കോക്ക് സമീപം ബോട്ട് മറിഞ്ഞ് 44 പാകിസ്ഥാൻ കുടിയേറ്റക്കാർ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ബോട്ടിൽ 66 പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അനധികൃത കുടിയേറ്റക്കാരുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു. ജനുവരി രണ്ടിനാണ് ബോട്ട് സ്പെയിൻ ലക്ഷ്യമാക്കി മൗറിത്താനിയയിൽനിന്ന് പുറപ്പെട്ടത്. എന്നാൽ, യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. 36 പേരെ മൊറോക്കൻ അധികൃതർ രക്ഷപ്പെടുത്തി.
അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പറഞ്ഞു. 44 പാകിസ്ഥാനികൾ ഉൾപ്പെടെ 50 പേർ മരിച്ചതായി സ്‌പെയിൻ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോർഡേഴ്‌സ് സ്ഥിരീകരിച്ചു.
രക്ഷപ്പെട്ടവരിൽ ചിലർ ഇപ്പോൾ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. ഇവരെ ദഖ്‌ലയ്ക്ക് സമീപമുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പഞ്ചാബിലെ നഗരങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.