വല്ലച്ചിറ സ്വദേശിനിയുടെ സ്ഥാപനത്തിൽ നിന്നും 5000 കിലോ മുളക് പൊടി വാങ്ങി 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ മുത്തുകുമാറിനെയാണ് പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.

തൃശൂർ: വല്ലച്ചിറ സ്വദേശിനിയുടെ സ്ഥാപനത്തിൽ നിന്നും 5000 കിലോ മുളക് പൊടി വാങ്ങി 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഈറോഡ് ജില്ല സുറാമം പെട്ടി സ്വദേശി മുത്തു കുമാറി ( 38) നെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വല്ലച്ചിറ ചെറുശ്ശേരി സ്വദേശിനി നടത്തുന്ന കമ്പനിയിൽ നിന്ന് പാലക്കാട് നൂറണി എന്ന സ്ഥലത്ത് ഡയമണ്ട് ട്രേഡിഗ് കമ്പനി എന്ന സ്ഥാപനം നടത്തി വരുന്ന പ്രതി 5000 കിലോ മുളക് പൊടി തയ്യാറാക്കി നൽകുന്നതിനായി ഓർഡർ നൽകിയിരുന്നു. ആയതിൻറെ പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഏഴ് ദിവസത്തിനുള്ളിൽ ട്രാൻസ്ഫർ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് 5000 കിലോ മുളക് പൊടി 2022 ഒക്ടോബർ മാസത്തിലാണ് വാങ്ങിക്കൊണ്ട് പോയത്. തുടർന്ന് പണം നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. സംഭവത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതിയുമായി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നടപടിക്രമങ്ങൾക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കും.

ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, ജി.എ.എസ്.ഐ. ഷാജു, ഷിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.