നായകൾക്കായി ട്രെഡ് മിൽ, ബ്രീഡിംഗ് സ്റ്റാൻഡ്, പോരിനിടയിലെ ഇടവേളകളിൽ നായകളുടെ വായിൽ വയ്ക്കാനുള്ള ബ്രേക്ക് സ്റ്റിക്ക് അടക്കമുള്ളവ ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ജോർജ്ജിയ: പിറ്റ്ബുൾ അടക്കമുള്ള ഇനത്തിലുള്ള നായകളുമായി പണത്തിനായി നായ പോര് നടത്തുകയും ഇതിനായി നായകളെ പരിശീലിപ്പിക്കുകയും ചെയ്ത യുവാവിന് 475 വർഷം തടവ് ശിക്ഷ. അമേരിക്കയിലെ ജോർജ്ജിയയിലാണ് സംഭവം. കിഞ്ഞ ആഴ്ചയാണ് ജോർജ്ജിയയിലെ പ്രത്യേക കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിൻസെന്റ് ലെമാർക്ക് ബറെൽ എന്ന 57കാരനാണ് മൃഗങ്ങൾക്കെതിരായ അതിക്രമത്തിന് ഇത്രയും കാല ശിക്ഷ ലഭിക്കുന്നത്.
2022 നവംബറിലാണ് പൊലീസ് ഇയാളുടെ വസതി പരിശോധിച്ച് 107 നായ്ക്കളെ പിടികൂടിയത്. ഡല്ലാസിലെ ഇയാളുടെ വീട്ടിലേക്ക് സാധനങ്ങൾ നൽകാനെത്തിയ ഡെലിവറി ജീവനക്കാരന് തോന്നിയ സംശയത്തേ തുടർന്നാണ് പണം വച്ചുള്ള നായ പോര് പുറത്താകുന്നത്. വലിയ ഇരുമ്പ് ചങ്ങലകളിൽ നിരവധി പിറ്റ്ബുൾ ഇനം നായകളെ ഡല്ലാസിലെ 57കാരന്റെ വസതിയിൽ ഡെലിവറി ജീവനക്കാരൻ കണ്ടെത്തിയിരുന്നു.
2022 നവംബർ 8നാണ് കോടതിയുടെ സഹായത്തോടെ പൊലീസും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. ശാരീരികമായി ആക്രമിക്കപ്പെട്ടും പട്ടിണിക്കിട്ട് ക്ഷീണിപ്പിച്ച നിലയിലുമായി 107 നായകളെ സംയുക്ത സംഘം ഇയാളുടെ വീട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നായകളെ ഉപയോഗിച്ചുള്ള പോരിനുള്ള പരിശീലനം നൽകുകയായിരുന്നു 57കാരൻ നൽകുന്നതെന്ന് വ്യക്തമാവുന്നത്. നായകൾക്കായി ട്രെഡ് മിൽ, ബ്രീഡിംഗ് സ്റ്റാൻഡ്, പോരിനിടയിലെ ഇടവേളകളിൽ നായകളുടെ വായിൽ വയ്ക്കാനുള്ള ബ്രേക്ക് സ്റ്റിക്ക് അടക്കമുള്ളവ ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
