അവൾ നൊന്തുവിളിച്ചു, ആർക്കും എത്താനായില്ല; ഗാസയിൽ പലായനത്തിനിടെ കാണാതായ കുഞ്ഞിന്റെ ജഡം കണ്ടെത്തി
കാറിൽ മൃതദേഹങ്ങൾക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോൺ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു.
![6 years old girl Hind Rajab found dead after one week in Gaza prm 6 years old girl Hind Rajab found dead after one week in Gaza prm](https://static-ai.asianetnews.com/images/01hpb1b7wqbtev0bxdm1yg8fw6/hind-rijab_363x203xt.jpg)
ജറുസലേം: ഗാസ സിറ്റിയിൽനിന്നു പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെയും കുഞ്ഞിനെ രക്ഷിക്കാൻ പുറപ്പെട്ട സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഹിന്ദിന്റെയും മൃതദേഹം കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പാണ് ഹിന്ദും കുടുംബവും ഇസ്രയേലിന്റെ ആക്രമണത്തിൽപ്പെടുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്കു കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി കുഞ്ഞ് അധികൃതർക്ക് ഫോൺ ചെയ്തു. കുട്ടിയെ തിരഞ്ഞ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്നോയും അഹ്മദ് അൽ മദൂനും പുറപ്പെട്ടെങ്കിലും ഇവരെയും കാണാതായി.
കാറിൽ മൃതദേഹങ്ങൾക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോൺ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു. ‘എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാൻ ആരെയെങ്കിലും വരൂ’ എന്നായിരുന്നു കുഞ്ഞിന്റെ അഭ്യർഥന. മൃതദേഹങ്ങൾക്ക് നടവിലിരുന്ന് കുഞ്ഞ് മൂന്ന് മണിക്കൂറോളം സഹായത്തിനായി കാത്തിരുന്നു. തുടർന്നായിരുന്നു മരണം.
Read More... സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ സംസാരിച്ച് വേദിയില്‍ നിന്ന് മടങ്ങുമ്പോൾ കുഴഞ്ഞുവീണ് പ്രിന്‍സിപ്പാള്‍ മരിച്ചു
ഗാസ സിറ്റിയിലെ ടെൽ അൽ-ഹവ പ്രദേശത്തെ പെട്രോൾ സ്റ്റേഷന് സമീപമാണ് ഹിന്ദിനെ രക്ഷിക്കാൻ പുറപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് ഇസ്രയേലിന്റെ ഭീകരമായ കുറ്റകൃത്യമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.