റെസ്റ്റോറന്റ് ജീവനക്കാരന് കൊവിഡ്, 400 ഓളം വിമാനങ്ങൾ റദ്ദാക്കി ചൈനയിലെ വിമാനത്താവളം
ഷെൻസ്ഹെൻ വിമാനത്താവളം പുറത്തിറക്കിയ നോട്ടീസ് പ്രകാരം ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ട് ഡോസ് വാക്സിനുമെടുത്തയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ബീജിംഗ്: സൌത്ത് ചൈനയിലെ ഷെൻസ്ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെസ്റ്റോറന്റ് ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ റദ്ദാക്കിയത് 400 ഓളം വിമാനങ്ങൾ. വെള്ളിയാഴ്ച വിമാനത്താവളത്തിലെത്തേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങളടക്കം വരും ദിവസങ്ങളിലെ വിമാനങ്ങളും മുൻകൂട്ടി റദ്ദാക്കുകയായിരുന്നു.
ഷെൻസ്ഹെൻ വിമാനത്താവളം പുറത്തിറക്കിയ നോട്ടീസ് പ്രകാരം ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ട് ഡോസ് വാക്സിനുമെടുത്തയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാകാം ഇയാളെ ബാധിച്ചതെന്നാണ് പ്രാഥമികമായി ഉയരുന്ന സംശയം.
ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾക്ക് നിലവിലുള്ള വാക്സിനെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടാകാമെന്നും ആരോഗ്യ വിദഗ്ധർ ഉയർത്തുന്ന സാധ്യതകളിൽ പറയുന്നു. അതുമല്ലെങ്കിൽ വാക്സി നെടുത്തതിന് ശേഷം രോഗപ്രതിരോധവ്യൂഹത്തിന് ആന്റിബോഡി നിർമ്മിക്കാൻ മതിയായ സമയം ലഭിച്ചിരിക്കെല്ലും ചിലർ അഭിപ്രായപ്പെടുന്നുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
റെസ്റ്റോറന്റിലെ മറ്റ് 56 ജീവനക്കാരോടും ക്വാറന്റീനിൽ പ്രവേശിക്കാൻ വിമാനത്താവളം അധികൃതർ നിർദ്ദേശം നൽകി. കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ മറ്റ് കടകളും അടയ്ക്കുകയും മൂന്നാംഘട്ട നൂക്ലിക് ആസിഡ് പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona