പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാർച്ച് 15-ന് 72 വിമാന സർവീസുകൾ നടത്തും.
മസ്കറ്റ്: പശ്ചിമേഷ്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 15ന് രണ്ട് എയർലൈനുകളും ചേർന്ന് ആകെ 72 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
നിശ്ചിത ഷെഡ്യൂൾ പ്രകാരം മസ്കറ്റിലേക്കും ജിദ്ദയിലേക്കും സർവീസുകൾ തുടരുമെന്ന് എയർലൈൻ അറിയിച്ചു. ഇന്ത്യയും ജിദ്ദയും തമ്മിൽ ആകെ എട്ട് വിമാന സർവീസുകൾ ഉണ്ടായിരിക്കും. ഇതിൽ എയർ ഇന്ത്യ ദില്ലിയിലും മുംബൈയിലും നിന്നായി ഓരോ റിട്ടേൺ സർവീസുകൾ നടത്തുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി സർവീസുകൾ നടത്തും.
ഇതോടൊപ്പം മസ്കറ്റിലേക്കും തിരിച്ചുമായി 12 ഷെഡ്യൂൾഡ് സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. ദില്ലി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് ഈ സർവീസുകൾ. ഇതിന് പുറമേ യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള മേഖലകളിലേക്കായി 52 അധിക (നോൺ-ഷെഡ്യൂൾഡ്) സർവീസുകളും നടത്താനാണ് തീരുമാനം. ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നായി ഈ വിമാനങ്ങൾ പ്രവർത്തിക്കും. ബന്ധപ്പെട്ട ഇന്ത്യൻ-പ്രാദേശിക വ്യോമയാന അധികാരികളുടെ അനുമതിയോടെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു.
അതേസമയം ഉത്തര അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം തുടരുമെന്നും കമ്പനി വ്യക്തമാക്കി. താൽക്കാലികമായി സർവീസുകൾ നിർത്തിയിട്ടുള്ള റൂട്ടുകളിൽ യാത്ര ബുക്ക് ചെയ്തവർക്ക് അധിക ചാർജില്ലാതെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റുന്നതിനും പൂർണ്ണ റീഫണ്ടും ലഭ്യമാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട് ഹെൽപ്പ്‍ ലൈനിലൂടെയും ലഭ്യമാകും.


