'രാജ്യം സൃഷ്ടിച്ചത് അല്ലാഹു, അഭിവൃദ്ധിപ്പെടുത്താനും അവന് സാധിക്കും'; പ്രതിസന്ധിക്കിടെ പാക് മന്ത്രി
ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്നും അതിന്റെ വികസനത്തിനും സമൃദ്ധിക്കും ഉത്തരവാദി അല്ലാഹുവാണെന്നുമാണ് ഇഷാഖ് ദാർ പറഞ്ഞത്.
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ ധനമന്ത്രി. രാജ്യം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും രാജ്യത്തിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം അല്ലാഹുവിനാണെന്നും അദ്ദേഹം ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. മന്ത്രിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്നും അതിന്റെ വികസനത്തിനും സമൃദ്ധിക്കും ഉത്തരവാദി അല്ലാഹുവാണെന്നുമാണ് ഇഷാഖ് ദാർ പറഞ്ഞത്. ഇസ്ലാമാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മുതിർന്ന നേതാവ്പ. ഇസ്ലാമിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടതിനാൽ പാകിസ്ഥാൻ പുരോഗമിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
''പാകിസ്ഥാനെ സൃഷ്ടിക്കാൻ അല്ലാഹുവിന് കഴിയുമെങ്കിൽ, അതിനെ സംരക്ഷിക്കാനും വികസിപ്പിക്കാനും അഭിവൃദ്ധിപ്പെടുത്താനും അവനു കഴിയും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സർക്കാരും രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ നയങ്ങളായിരുന്നു. അഞ്ച് വർഷം മുമ്പ് ആരംഭിച്ച 'നാടകം' കാരണം രാജ്യം ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്''- പാക് ധനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആണവശക്തിയായ ഒരു രാജ്യം സാമ്പത്തിക സഹായം തേടുന്നത് ലജ്ജാകരമായ കാര്യമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പണമില്ലാത്ത രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കടം വാങ്ങുന്നത് ശാശ്വത പരിഹാരമല്ലെന്നും സൗഹൃദ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വായ്പകൾ ആവശ്യപ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ മുകേഷ് അംബാനി; ആരാണ് മിയാൻ മുഹമ്മദ് മാൻഷ?