ബോറീസ് ജോണ്സന് തിരിച്ചടി; മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം രാജിവച്ചു
താൻ മന്ത്രിസഭയിൽനിന്നു രാജിവച്ച് കണ്‍സർവേറ്റീവ് വിപ്പിന് കീഴടങ്ങിയെന്ന് അംബർ ട്വീറ്റ് ചെയ്തു. 21 കണ്‍സർവേറ്റീവ് എംപിമാരെ പാർലമെന്ററി പാർട്ടിയിൽനിന്നു പുറത്താക്കിയ ജോണ്‍സന്റെ നടപടിയെയും അംബർ വിമർച്ചു.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സനു വീണ്ടും തിരിച്ചടി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുതിർന്ന അംഗം അംബർ റൗഡ് രാജിവച്ചു. ബ്രെക്സിറ്റ് വിഷയത്തിലെ ബോറീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.
താൻ മന്ത്രിസഭയിൽനിന്നു രാജിവച്ച് കണ്‍സർവേറ്റീവ് വിപ്പിന് കീഴടങ്ങിയെന്ന് അംബർ ട്വീറ്റ് ചെയ്തു. 21 കണ്‍സർവേറ്റീവ് എംപിമാരെ പാർലമെന്ററി പാർട്ടിയിൽനിന്നു പുറത്താക്കിയ ജോണ്‍സന്റെ നടപടിയെയും അംബർ വിമർച്ചു. വിശ്വസ്തരായ എംപിമാരെ പുറത്താക്കിയ നടപടിക്കൊപ്പം നിൽക്കാൻ തനിക്കാവില്ലെന്നും അംബർ പറഞ്ഞു. കഴിഞ്ഞ ദിവസം ബോറീസ് ജോണ്‍സന്റെ സഹോദരനും ബിസിനസ് വകുപ്പു മന്ത്രിയുമായ ജോ ജോണ്‍സനും മന്ത്രിസഭയിൽനിന്നു രാജിവച്ചിരുന്നു
കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനാണു ജോണ്സൻ ശ്രമിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബ്രെക്സിറ്റ് തീയതി നീട്ടണമെന്നാവശ്യപ്പെടുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടുണ്ട്. എന്നാൽ ബ്രെക്സിറ്റ് തീയതി വൈകിപ്പിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടില്ലെന്നാണ് ജോണ്‍സന്റെ നിലപാട്.