ഗർഭ നിരോധന ഗുളികകൾ നിരോധിച്ച് അമേരിക്കൻ സ്റ്റേറ്റ്, ലംഘിച്ചാൽ തടവും പിഴയും; എതിർത്ത് മനുഷ്യാവകാശ പ്രവർത്തകർ
നിയമം ലംഘിച്ചാൽ ആറുമാസം വരെ തടവും 9000 യു എസ് ഡോളർ പിഴയുമാണ് ശിക്ഷ
ന്യൂയോർക്ക്: ഗർഭ നിരോധന ഗുളികകൾ നിരോധിച്ച് അമേരിക്കൻ സ്റ്റേറ്റ്. ടെക്സാസിലെ വ്യോമിംഗ് സ്റ്റേറ്റിലാണ് ഗർഭ നിരോധന ഗുളികകൾ നിരോധിച്ച് ഉത്തരവ് ഇറക്കിയത്. ഡോക്ടർമാർ ഗർഭ നിരോധന ഗുളികകൾ നിർദേശിക്കുന്നതും, വിൽക്കുന്നതും നിരോധിച്ചാണ് ഉത്തരവ്. നിയമം ലംഘിച്ചാൽ ആറുമാസം വരെ തടവും 9000 യു എസ് ഡോളർ പിഴയുമാണ് ശിക്ഷ. റിപ്പബ്ലിക്കൻ പാർട്ടിക്കാണ് വ്യോമിംഗിൽ ഭരണം. തീരുമാനത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ നേരത്തെ ഗർഭഛിദ്രം നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നു.
അതേസമയം അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതാണ്. ഈ ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും ചോർന്ന് കിട്ടിയ വിവരമാണെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയ പക പോക്കലാണ് നടക്കുന്നതെന്നും അറസ്റ്റിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. 2016 - ലെ തിരഞ്ഞെടുപ്പിന് മുന്‍പ് പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായി ഉണ്ടായിരുന്ന ബന്ധം പുറത്ത് പറയാതിരിക്കാനാണ് പണം നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് ആരോപണം. പണം നൽകിയത് സ്ഥിരീകരിച്ച ട്രംപ് തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നല്ലെന്നാണ് വാദിക്കുന്നത്. ട്രംപിനെതിരെ കുറ്റം ചുമത്തിയാൽ മുൻ അമേരിക്കൻ പ്രസിഡന്റിനെതിരെ ചുമത്തുന്ന ആദ്യ ക്രിമിനൽ കേസായിരിക്കും ഇത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്ഥിരീകരിച്ചിരുന്നു.