വിവാഹ ചടങ്ങുകള്‍ നന്നായി കഴിഞ്ഞു. അതു കഴിഞ്ഞ് അഞ്ചുനാള്‍ മധുവിധു. അതു കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ അവര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആ വിവരം അറിഞ്ഞത്.
മാലിദ്വീപ്: ഇക്കഴിഞ്ഞ ഫെബ്രുവരി 22-ന് മാലിദ്വീപിലെ മാലെ വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ സിമോണ മുസും ഡീന്‍ ഷീപ്പേഴ്‌സും അങ്ങാത്ത സന്തോഷത്തിലായിരുന്നു. ദക്ഷിണാഫ്രിക്ക സ്വദേശികളായ ഇവര്‍ നിലവില്‍ ആംസ്റ്റര്‍ഡാമിലാണ് താമസിക്കുന്നത്. ഒരു പ്രത്യേക ആവശ്യത്തിനായാണ് അവര്‍ മാലിദ്വീപില്‍ എത്തിയത്. ഔദ്യോഗിക വിവാഹ ചടങ്ങുകള്‍ക്ക് മുന്നോടിയായി, കടല്‍തീരത്ത് വെച്ച് ഒരു വിവാഹ ചടങ്ങ്.
കാര്യങ്ങളെല്ലാം നല്ലതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ പേരെഴുതിയ ബോര്‍ഡുമായി ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. കടല്‍ വിമാനത്തിലാണ് അവരെ റിസോര്‍ട്ടില്‍ എത്തിച്ചത്. വിവാഹ ചടങ്ങുകള്‍ നന്നായി കഴിഞ്ഞു. അതു കഴിഞ്ഞ് അഞ്ചുനാള്‍ മധുവിധു. അതു കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ അവര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആ വിവരം അറിഞ്ഞത്. ഇറാന്‍ യുദ്ധം കാരണം നെതര്‍ലാന്‍ഡിലേക്കുള്ള അവരുടെ വിമാനം റദ്ദാക്കിയിരിക്കുന്നു. അതോടെ, വിമാനത്താവളത്തില്‍ കുടുങ്ങി.
അന്നവിടെ നിന്നു. പിറ്റേറ്റ് ഇരുവരും വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങി. സിമോണ മുസുവിന്റെയും ഡീന്‍ ഷീപ്പേഴ്‌സിന്റെയും വിമാനങ്ങള്‍ അഞ്ച് തവണയാണ് റദ്ദാക്കിയത്. യുദ്ധം ആരംഭിച്ചതോടെ പശ്ചിമേഷ്യ മേഖലയില്‍ ഏകദേശം 52,000 വിമാനങ്ങള്‍ റദ്ദാക്കിയതായാണ് കണക്ക്. ഇത് ഏകദേശം 60 ലക്ഷം യാത്രക്കാരെ ബാധിച്ചു. അനിശ്ചിതത്വത്തിലും ദുബായ്, അബുദാബി, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുള്‍പ്പെടെ ചിലയിടങ്ങളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. യുദ്ധത്തിനു മുമ്പ് ആഗോള വ്യോമയാന രംഗത്തെ നിര്‍ണ്ണായക കേന്ദ്രമായിരുന്നു പശ്ചിമേഷ്യ. 2025-ല്‍ യൂറോപ്പിനും ഏഷ്യ-പസഫിക്കിനും ഇടയില്‍ യാത്ര ചെയ്ത അഞ്ചില്‍ ഒരാള്‍ പശ്ചിമേഷ്യന്‍ വിമാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. 2026-ല്‍ യാത്രക്കാരുടെ എന്നം 24 കോടി ആവുമെന്നായിരുന്നു ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രതീക്ഷ. അതിനിടയിലാണ് യുദ്ധമെത്തിയത്.
അഞ്ച് ദിവസം മാലി ദ്വീപില്‍ ചെലവഴിക്കാനെത്തിയ മുസുവും ഷീപ്പേഴ്‌സും ഇപ്പോള്‍ മൂന്നാഴ്ചയായി ഇവിടെയാണ്. മടക്കയാത്രയ്ക്കായി ബദല്‍ വഴികള്‍ തേടി ദിവസവും മണിക്കൂറുകളോളം ഇന്റര്‍നെറ്റിലും എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസുകളിലും ചിലവഴിക്കുകയാണ് അവര്‍. ലഭ്യമായ ചില ടിക്കറ്റുകള്‍ക്ക് വന്‍ വിലയാണ്. ചില വിമാനങ്ങളാകട്ടെ പലയിടങ്ങളില്‍ ഇറങ്ങി 56 മണിക്കൂറിലധികം എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യാത്ര സങ്കീര്‍ണ്ണമാക്കുന്നുണ്ട്.
വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഒരു ദിവസം അതേ റിസോര്‍ട്ടില്‍ പാതി വാടകയ്ക്ക് കഴിഞ്ഞു. എന്നാല്‍ അതുപോലും അടക്കുക എളുപ്പമായിരുന്നില്ല. അതിനാല്‍, അവര്‍ കുറഞ്ഞ വാടയ്ക്ക് ഹോട്ടല്‍ ലഭിക്കുന്ന മാഫുഷി എന്ന ദ്വീപിലേക്ക് താമസം മാറി. രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഹോട്ടലുകളിലായാണ് അവര്‍ താമസിച്ചത്. ഇതില്‍ ഒരു ഹോട്ടല്‍ യാത്രക്കാരെക്കൊണ്ട് നിറഞ്ഞതായിരുന്നു. അവിടെ അവര്‍ക്ക് ലഭിച്ചതാകട്ടെ ജനലുകളില്ലാത്ത മുറിയും. 'അതൊരു ജയിലില്‍ കിടക്കുന്നത് പോലെയായിരുന്നു,' മുസു പറയുന്നു.
പിന്നീട് ദ്വീപിലൂടെ നടന്ന് അന്വേഷിച്ചാണ് വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടെത്തിയത്. ഒരു രാത്രിക്ക് 200 ഡോളര്‍ നിരക്കുള്ള ഈ ഹോട്ടലില്‍ മാര്‍ച്ച് 13 വരെ കഴിഞ്ഞു. ഓരോ തവണ വിമാനം റദ്ദാക്കുമ്പോഴും ഹോട്ടല്‍ ജീവനക്കാര്‍ സഹായിച്ചു. താമസം നീണ്ടുപോകുമ്പോഴും പോസിറ്റീവ് ആയി ഇരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഹോട്ടലിനും ഭക്ഷണത്തിനും പണം കണ്ടെത്താന്‍ കഴിയുന്നുണ്ടല്ലോ എന്നതില്‍ അവര്‍ സന്തുഷ്ടരാണ്. ഈ പ്രതിസന്ധി തങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കിയതായി മുസു പറയുന്നു. 'അവനില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് എങ്ങനെ നേരിടുമായിരുന്നു എന്ന് എനിക്കറിയില്ല. ഞാന്‍ ആകെ തകര്‍ന്നുപോയേനെ.'.


