കാന്ധഹാ‍ർ റാഞ്ചലിലെ പ്രധാനിയായിരുന്ന സഫറുള്ള ജമാലിനെയാണ് ഇപ്പോൾ വെടിവച്ചു കൊന്നിരിക്കുന്നത്. 

ദില്ലി: കാന്ധഹാറിൽ (Kandahar) എയർ ഇന്ത്യ വിമാനം റാഞ്ചിയ (Air India Flight Hijack) അഞ്ചം​ഗ സംഘത്തിലെ ഒരു ഭീകരനെ കൂടി അജ്ഞാത സംഘം വെടിവച്ചുകൊന്നതായി റിപ്പോ‍ർട്ട്. കറാച്ചിയിലാണ് വെടിവെപ്പ് നടന്നത്. കാന്ധഹാ‍ർ റാഞ്ചലിലെ പ്രധാനിയായിരുന്ന സഫറുള്ള ജമാലിനെയാണ് ഇപ്പോൾ വെടിവച്ചു കൊന്നിരിക്കുന്നത്. 

മാർച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ നടത്തിയ വെടിവെപ്പിൽ മറ്റൊരു ഭീകരൻ സഹൂർ മിസ്ത്രി (Zahoor Mistry) എന്ന സാഹിദ് അഖുന്ദ് മരിച്ചിരുന്നു. വ്യവസായിയെന്ന വ്യാജേന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ആസൂത്രിതമായ ആക്രമണമാണ് രണ്ടുമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെയുമായിട്ടില്ല.

1999 ലാണ് കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരർ റാഞ്ചിയത്. വിമാനം കാന്ധഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരർ ബന്ദികളാക്കി. 

ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകരരുടെ ആവശ്യത്തിന് മുന്നിൽ ഒടുവിൽ സർക്കാറിന് വഴങ്ങേണ്ടി വന്നു. ഭീകരവാദി ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗർ, അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് എന്നിവരെ അന്ന് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. 

Read More : കാന്ധഹാർ വിമാന റാഞ്ചൽ ഭീകരൻ കൊല്ലപ്പെട്ട നിലയിൽ, വീട്ടിൽ കയറി വെടിവച്ച് കൊന്ന് അജ്ഞാതർ