പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള അമേരിക്കൻ ശ്രമങ്ങൾ വ്യർത്ഥമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച പുടിൻ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.

മോസ്കോ: റഷ്യയുമായുള്ള നയതന്ത്ര - സാമ്പത്തിക ബന്ധങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്ബർഗിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച് പുടിൻ രംഗത്തെത്തിയത്. ഇന്ത്യ റഷ്യയുടെ വിശ്വസ്ത പങ്കാളിയാണെന്നും അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തെ ഭീഷണിയായി കാണുന്നില്ലെന്നും പുടിൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നത് തികച്ചും വ്യർത്ഥമാണെന്ന് പുടിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് മേൽ ചെലുത്തുന്ന ശക്തമായ സമ്മർദ്ദങ്ങളെ പരോക്ഷമായി പരാമർശിച്ചായിരുന്നു പുടിന്‍റെ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തര - വിദേശ തീരുമാനങ്ങളിൽ പുറത്തുനിന്നുള്ള ശക്തികൾ ഇടപെടാൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾക്കും ഉഭയകക്ഷി സൗഹൃദങ്ങൾക്കും വലിയ പരിക്കേൽപ്പിക്കുമെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് ഓർമ്മിപ്പിച്ചു.

ഊർജ്ജം, വ്യാപാരം, പ്രതിരോധം എന്നീ മേഖലകളിൽ റഷ്യയുമായി ഇന്ത്യ തുടരുന്ന ശക്തമായ പങ്കാളിത്തത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുള്ള ആശങ്കകളെയാണ് പുടിൻ ലക്ഷ്യമിട്ടത്. എന്നാൽ ഇത്തരം ബാഹ്യ ഇടപെടലുകളോ ഭീഷണികളോ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ സമ്മർദ്ദങ്ങൾ എവിടെ നിന്ന് വന്നാലും തങ്ങളെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ കുറിച്ച് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് പുടിൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇന്ത്യ വലിയൊരു രാഷ്ട്രവും ശക്തമായ ജനാധിപത്യ രാജ്യവുമാണെന്ന് വിശേഷിപ്പിച്ച പുടിൻ, സ്വന്തം രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി മാത്രമാണ് ഇന്ത്യ എപ്പോഴും തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും പ്രശംസിച്ചു.