ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന പ്രദേശങ്ങളില്‍ നേരിയ ആശ്വാസമായി മഴ. വ്യാഴാഴ്ചയോടെ താപനില വര്‍ധിക്കുമെന്ന് അധികൃതര്‍
കാന്‍ബെറ: ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന പ്രദേശങ്ങളില്‍ ആശ്വാസമായി മഴ. സിഡ്നി മുതല്‍ മെല്‍ബണ്‍ വരെയുള്ള സ്ഥലങ്ങളിലും ന്യൂ സൗത്ത് വേല്‍സിലെ ചിലയിടങ്ങളിലുമാണ് മഴ ശക്തമാകുന്നത്. എന്നാല്‍ വ്യാഴാഴ്ചയോടെ താപനില വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
വിക്ടോറിയയിലെയും ന്യൂ സൗത്ത് വേല്‍സിലെയും കാട്ടുതീ യോജിച്ച് വന്‍ തീപ്പിടുത്തമുണ്ടാകാനും സാധ്യതയുള്ളതായി അധികൃതരെ ഉദ്ദരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മഴ പെയ്യുന്നുണ്ടെങ്കിലും പൂര്‍ണമായി ആശ്വസിക്കാനാവില്ലെന്ന് ന്യൂ സൗത്ത് വേല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയന്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കി വരികയാണെന്ന് പറഞ്ഞ ഗ്ലാഡിസ് മൂടല്‍മഞ്ഞ് മൂലമുള്ള മലിനീകരണം രൂക്ഷമാകുന്നതായും കൂട്ടിച്ചേര്‍ത്തു. കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലേക്ക് ആവശ്യമായ സാധനങ്ങളും വാഹനങ്ങളും എത്തിച്ചതായി ഓസ്ട്രേലിയന്‍ ആര്‍മി ട്വീറ്റ് ചെയ്തു.
Read More: ഓസ്‌ട്രേലിയയിൽ സർവ്വതും ചുട്ടെരിച്ച് സംഹാരരുദ്രമായി ആളിക്കത്തുന്ന ഈ കാട്ടുതീക്ക് കാരണമെന്താണ് ?
കാട്ടുതീയില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ ഒരാഴ്ചത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഹിലാരി ക്ലിന്‍റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുമ്പ് നവംബറിലും ഡിസംബറിലും ഇവിടെ 7 ദിവസത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം കാട്ടതീ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സന്നദ്ധസംഘടനകളിൽ സംഭാവന ചെയ്യുന്നവർക്ക് തന്റെ നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാമെന്ന് ഇൻസ്റ്റഗ്രാമിൽ സജീവമായ കെയ്‌ലന്‍ വാര്‍ഡ് എന്ന യുവതി അറിയിച്ചിരുന്നു.
