സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവരുൾപ്പെട്ട 'മക്ക കരാർ' എന്ന സുരക്ഷാ സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോർട്ട്. സൗദിയുടെ ഔദ്യോഗിക ക്ഷണപ്രകാരമുള്ള ഈ നീക്കം ഇന്ത്യയുടെ പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്ന ആശങ്ക ശക്തമാണ്
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച തന്ത്രപ്രധാന സുരക്ഷാ സഖ്യമായ 'മക്ക കരാറിൽ' ചേരാൻ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോർട്ട്. ജിദ്ദയിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിർണായക ചർച്ചകൾ നടന്നത്. സഖ്യത്തിലേക്ക് ചേരാൻ സൗദി അറേബ്യ ബംഗ്ലാദേശിന് ഔദ്യോഗിക ക്ഷണം നൽകിയതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അംഗരാജ്യങ്ങളിലൊന്നിന് നേരെ ആക്രമണമുണ്ടായാൽ അത് എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി കൂട്ടായി പ്രതിരോധിക്കുന്ന ('കണക്റ്റീവ് ഡിഫൻസ്') രീതിയിലാണ് മക്ക സഖ്യം പ്രവർത്തിക്കുന്നത്. മുൻപ് സൗദിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഓഗസ്റ്റിലാണ് സൗദിയും തുർക്കിയും പാകിസ്താനും ചേർന്ന് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാകിസ്താനും സൗദിയുമായും നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കരാറിൽ ചേരുന്നത് ബംഗ്ലാദേശിന്റെ പരമാധികാര തീരുമാനമാണെന്നും മറ്റുള്ളവർ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗ്ലാദേശിലെ തീവ്ര യാഥാസ്ഥിതിക കക്ഷിയായ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു.
ബംഗ്ലാദേശ് മക്ക സഖ്യത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയും ആശങ്കയുമാണ് ഉയർത്തുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിൽ പാകിസ്താന്റെ സൈനിക-തന്ത്രപ്രധാന സ്വാധീനം ശക്തമാകുന്നത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയെ ബാധിക്കും. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകൾ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യക്കെതിരെ നിഴൽയുദ്ധം നടത്താനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനും ഇത് വഴിയൊരുക്കുമെന്ന് ഇന്ത്യ ഭയക്കുന്നു. 'ദില്ലിയുമല്ല, പിണ്ടിയുമല്ല (റാവൽപിണ്ടി/പാകിസ്താൻ), ബംഗ്ലാദേശ് ആണ് പ്രധാനം' എന്ന ബംഗ്ലാദേശ് ഭരണകൂടത്തിന്റെ വിദേശനയത്തിന് വിപരീതമായി പാകിസ്താനോട് അടുക്കുന്ന നിലപാടാണ് ഇപ്പോഴത്തേത്. സൗദിയുമായി ഇന്ത്യക്ക് മികച്ച ബന്ധമുണ്ടെങ്കിലും, തുർക്കിയും പാകിസ്താനും നിരന്തരം അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ഇവർക്കൊപ്പം ബംഗ്ലാദേശ് കൂട്ടുചേരുന്നത് കിഴക്കൻ അതിർത്തിയിൽ വലിയ തന്ത്രപരമായ സമ്മർദ്ദം ഇന്ത്യയ്ക്ക് മേൽ സൃഷ്ടിക്കും.


