കൊവിഡ് അവസാനിക്കാൻ ബുദ്ധമത ദേവതയുടെ പ്രതിമയിൽ മാസ്ക് ധരിപ്പിച്ച് ജപ്പാൻ
നാല് ജീവനക്കാർ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് 57 മീറ്റർ നീളമുള്ള ദേവതയുടെ പ്രതിമയിൽ മാസ്ക് ധരിപ്പിച്ചത്. ധയയുടെ ദേവതയായാണ് ജപ്പാൻകാർ ബുദ്ധമത ദേവതയെ കാണുന്നത്.
ടോക്യോ: കൊവിഡ് വ്യാപനം അവസാനിക്കാൻ ബുദ്ധമതദേവതയുടെ പ്രതിമയിൽ മാസ്ക് അണിയിച്ച് ജപ്പാൻ. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇത് അവസാനിക്കാനുള്ള പ്രാർത്ഥനയായാണ് ദേവതയുടെ പ്രതിമയിൽ മാസ്ക് അണിയിച്ചത്. ജപ്പാനിലെ, ബുദ്ധമത ദേവതയുടെ ഏറ്റവും വലിയ പ്രതിമയാണ് ഇത്. നാല് ജീവനക്കാർ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് 57 മീറ്റർ നീളമുള്ള ദേവതയുടെ പ്രതിമയിൽ മാസ്ക് ധരിപ്പിച്ചത്. ധയയുടെ ദേവതയായാണ് ജപ്പാൻകാർ ബുദ്ധമത ദേവതയെ കാണുന്നത്.
35 കിലോ ഭാരമാണ് 4.1 മീറ്റർ നീളവും 5.3 മീറ്റർ വീതിയുമുള്ള മാസ്കിനുള്ളത്. 33 വർഷം മുമ്പാണ് ബുദ്ധമത ദേവതയുടെ പ്രതിമ ജപ്പാനിലെ ഫുക്കുവോക്കയിൽ സ്ഥാപിച്ചത്. പ്രതിമയുടെ തോൾ വരെ എത്തുന്നതിനായി പ്രതിമയ്ക്കുള്ളിൽ തന്നെ പടികൾ നിർമ്മിച്ചിട്ടുണ്ട്. ഒരു കുഞ്ഞിനെ കയ്യിലേന്തി നിൽക്കുന്നതാണ് ഈ ദേവതയുടെ പ്രതിമ. കുട്ടികൾക്കും നവജാത ശിശുക്കൾക്കും രക്ഷ നൽകുന്നതാണ് ഈ ദേവതയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
ഫെബ്രുവരിയിലെ ഭൂചലനത്തിൽ ഉണ്ടായ കേടുപാടുകൾ തീർക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ് ദേവതയ്ക്ക് മാസ്ക് വയ്ക്കാമെന്ന ആശയം ഉരുത്തിരിഞ്ഞുവന്നതെന്ന് ക്ഷേത്രത്തിലെ മാനേജർ ടക്കോമി ഹോറിഗാനെ പറഞ്ഞു. ജപ്പാനിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകും വരെ ദേവതയുടെ മാസ്ക് മാറ്റില്ലെന്നും അദ്ദേഹം പറർഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona