വിടവാങ്ങി എലിസബത്ത് രാജ്ഞി, അടുത്ത രാജാവ് മകന്‍ ചാള്‍സ്
ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.
ലണ്ടന്‍: എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് അധികാര കൈമാറ്റം. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യു കെ മുഴുവന്‍ സമ്പൂര്‍ണ്ണ ദുഖാചരണം ഏര്‍പ്പെടുത്തി. 10 ദിവസം പാര്‍ലമെന്‍റ് നടപടികളില്ല. ലണ്ടന്‍ ബ്രിഡ്‍ജ് ഈസ് ഡണ്‍ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദേശം. ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരിയാണ് ഇന്ന് വിടവാങ്ങിയത്.
അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. വിദ്യാഭ്യാസം മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്‍റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളെല്ലാം സന്ദർശിച്ചു എലിസബത്ത്. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്‍റെ മാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.ആധുനികവൽകരണത്തോട് മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവോഹമോചനമായിരുന്നു.
ചാൾസിന്‍റെയും ഡയാനയുടെയും വിവാഹമോചനമാണ് ലോകം ശ്രദ്ധിച്ചത്. അതിന്‍റെ കാരണങ്ങളും. ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേർക്ക് സംശയത്തിന്റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് അകലം പാലിച്ചു എലിസബത്ത്.
അതിനുശേഷമായിരുന്നു ഹാരിയുടേയും മേഗന്‍റേയും അഭിമുഖവും അതിലെ വെളിപ്പെടുത്തലുകളും പുറത്തുവന്നത്. 2017 നുശേഷം രാജ്ഞിയും ഫിലിപ്പും പൊതുചടങ്ങുകളുടെ എണ്ണം കുറച്ച് തുടങ്ങിയിരുന്നു. 2021 ലാണ് ഫിലിപ്പ് രാജകുമാരൻ മരിക്കുന്നത്. ഫിലിപ്പായിരുന്നു തന്‍റെ ശക്തിയെന്ന് അന്ന് എലിസബത്ത് പറഞ്ഞിരുന്നു. ബ്രിട്ടിഷ് ജനത എന്നും എലിസബത്തിനെ കണ്ടത് ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത, തങ്ങളെ സംരക്ഷിക്കുന്ന ശക്തിദുർഗമായാണ്. രാജപദവി വെറും ആലങ്കാരികമായിട്ടും സർക്കാർ കാര്യങ്ങളിൽ എലിസബത്ത് താൽപര്യം കാണിച്ചു.