ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും കിം പറഞ്ഞു. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വര്‍ഷം അവസാനിക്കും. അടുത്ത 20 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനാണ് സാധ്യത. 

ബീജിങ്: ഇരുരാജ്യങ്ങള്‍ക്കുമെതിരെ വിദേശരാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച് ചൈനയും ഉത്തരകൊറിയയും. സൗഹാര്‍ദ ഉടമ്പടിയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. വിദേശ രാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിര്‍ണായകമാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിന്‍ പിങ് ഉറപ്പ് നല്‍കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. 1961ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. ആണവായുധങ്ങളുടെ പേരില്‍ അന്താരാഷ്ട്ര രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചൈനയെയാണ് ഉത്തരകൊറിയ കൂടുതല്‍ ആശ്രയിക്കുന്നത്. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും കിം പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കുന്ന സൗഹൃദത്തെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വര്‍ഷം അവസാനിക്കും. അടുത്ത 20 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനാണ് സാധ്യത. അമേരിക്ക-ഉത്തരകൊറിയ ആണവ ചര്‍ച്ചകള്‍ക്കിടയില്‍ ഉത്തരകൊറിയയുമായുള്ള സൗഹൃദം പുതുക്കുന്നത് അമേരിക്കയെ ലക്ഷ്യമിട്ടുള്ള ചൈനയുടെ നീക്കമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona