കൊറോണ ഭീതി; ചൈനയിൽ വളർത്തുമൃഗങ്ങളെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊല്ലുന്നതായി റിപ്പോർട്ട്
വളർത്തുമൃഗങ്ങളിൽ നിന്ന് കൊറോണ വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ഓമനമൃഗങ്ങളെയെല്ലാം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയാണ് ഒരു കൂട്ടം ചൈനക്കാർ.
ചൈന: ലോകത്തെമ്പാടുമുളള ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ ബാധയെക്കുറിച്ച് യാഥാർത്ഥ്യ വിരുദ്ധമായ വാർത്തകളും പ്രചരിക്കുന്നുണ്ട്. വളർത്തുമൃഗങ്ങളിൽ നിന്ന് കൊറോണ വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ഓമനമൃഗങ്ങളെയെല്ലാം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയാണ് ഒരു കൂട്ടം ചൈനക്കാർ. ചൈനയിലെ തെരുവുകളിൽ ചത്തുകിടക്കുന്ന നായകളുടെയും പൂച്ചകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മൃഗങ്ങൾ ചത്തുകിടക്കുന്ന ചിത്രങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പ്രവർത്തിക്കെതിരം രംഗത്ത് വന്നിട്ടുള്ളത്. കൊറോണ വൈറസ് വളർത്തുമൃഗങ്ങളിലൂടെ പകരുമെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്. ദയവുചെയ്ത് ഓമനമൃഗങ്ങളെ കൊല്ലാതിരിക്കൂ. വളരെ ക്രൂരമായ പ്രവർത്തിയാണിത്. ചിത്രത്തിനെക്കുറിച്ച് ട്വിറ്ററിൽ ഒരാൾ കുറിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങൾക്കും കരയുന്ന സ്മൈലിയാണ് എല്ലാവരും നൽകിയിരിക്കുന്നത്.
ഈ സംഭവത്തിൽ മൃഗസ്നേഹികളും സംഘടനകളും ഇടപെടണമെന്നാണ് ചിലരുടെ അഭിപ്രായം. മൃഗസംരക്ഷണത്തെ കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ട്. സ്വയം രക്ഷിക്കാൻ വേണ്ടി മൃഗങ്ങളെ കൊന്നുതള്ളുന്നത് ന്യായീകരിക്കാൻ സാധിക്കില്ല. സ്വാർത്ഥതയാണിത്. മറ്റൊരു വ്യക്തി ട്വീറ്റ് ചെയ്യുന്നു. അതേസമയം കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരണമടഞ്ഞവരുടെ എണ്ണം 361 ആണെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 17205 ആണ്.