ഹോർമുസ് കടലിടുക്ക് അടച്ചെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച നാളെ സ്വിസർലൻഡിൽ നടക്കും.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്ക-ഇറാൻ ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡിൽ എത്തും. ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചർച്ചയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക്, ഖത്തർ സംഘവും ചർച്ചകളിൽ പങ്കെടുക്കും. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് ഹോർമുസ് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചത്.
ഇറാന്റെ സ്വത്തുക്കൾ എടുത്ത് ഗൾഫ് രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് എടുത്തിരുന്നു. വെടിനിർത്തൽ ലംഘിച്ച് ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും ഇന്ന് മാത്രം 20 ലധികം പേരാണ് കൊല്ലപ്പെട്ടത്. ലെബനനിൽ ആക്രമണം നിർത്താൻ ഇസ്രയേൽ തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡൻ്റ് ട്രംപിനെ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
സുപ്രധാന ചർച്ചകളിൽ പാകിസ്ഥാനും ഖത്തറും പങ്കാളി
അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ നാളെ ആരംഭിക്കുന്ന സുപ്രധാന ചർച്ചകളിൽ പാകിസ്ഥാനും ഖത്തറും പങ്കാളിയാകുമെന്ന് പാകിസ്ഥാൻ സ്ഥിരീകരണം. പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്വിസ് മലയോര വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുകയെന്നും ഇതിൽ പാകിസ്താനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ മധ്യസ്ഥരായി പങ്കെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇസ്‌ലാമാബാദ് ധാരണാപത്ര പ്രകാരം രൂപീകരിച്ചിട്ടുള്ള പൊതുസമ്മതികളും തീരുമാനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി മധ്യസ്ഥരെന്ന നിലയിലുള്ള തങ്ങളുടെ പങ്ക് പാകിസ്താൻ തുടർന്നും നിർവ്വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ലെബനനിൽ നിലനിൽക്കുന്ന ശക്തമായ സൈനിക സംഘർഷങ്ങൾ നയതന്ത്ര ശ്രമങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്നുണ്ടെങ്കിലും, സ്വിറ്റ്സർലൻഡിൽ നടക്കുന്ന ചർച്ചകളിലേക്ക് തങ്ങളുടെ പ്രതിനിധി സംഘങ്ങളെ അയക്കുമെന്ന് അമേരിക്കയും ഇറാനും ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന ചർച്ചകൾ ഏറെ നിർണ്ണായകമാകും.


