ഇസ്രായേൽ - ഹമാസ് സമാധാന കരാർ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു
ദില്ലി: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച ഇസ്രായേൽ - ഹമാസ് സമാധാന കരാർ സ്വാഗതം ചെയ്ത് ഇന്ത്യ.
ബന്ദികളെ മോചിപ്പിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു. ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കാൻ ഇത് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നതായിരുന്നു ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേൽ - ഹമാസ് സമാധാന കരാർ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു.
സമാധാന കരാർ ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. ഗാസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ഇക്കാര്യം ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഗാസയിൽ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.
തിരുവനന്തപുരം സബ് കളക്ടറിന്‍റെ ഇൻസ്റ്റ ഐഡി തപ്പി പോകുന്നവരെ...; ആള് ചില്ലറക്കാരനല്ലാട്ടോ!
