കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ദ്രുതഗതിയില്‍ പടര്‍ന്ന് കൊറോണ; ചൈനയില്‍ വളർത്ത് മൃഗങ്ങളുടെ വിൽപ്പന നിരോധിച്ചു
ഇതുവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ വൈറസ് ബാധിതൻ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി.
വുഹാന്‍: ചൈനയിൽ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി. പുതിയതായി 323 പേർക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം 2116 ആയി. കൊറോണ ദ്രുതഗതിയിൽ പടരുന്നുവെന്നും സ്ഥിതി ഗുരുതരമാണെന്നും പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകി. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയു കണക്കു കൂട്ടലുകൾ തെറ്റിച്ച്, അതിവേഗമാണ് ചൈനയിൽ കോറോണാ വൈറസ് പടരുന്നത്. ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
ഇതുവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ വൈറസ് ബാധിതൻ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി. വൈറസ് വ്യാപനം തടയാൻ കർശ്ശന നടപടികളിലേക്ക് അധികൃതർ കടക്കുകയാണ്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. നിലവിൽ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാൻ നഗരം എതാണ്ട് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. 50 ലക്ഷത്തിലധികം ആളുകളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.
വുഹാനിലുള്ള ഇന്ത്യക്കാർ നിലവിൽ സുരക്ഷിതരാണെന്നും ആർക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വുഹാനിലെ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക നാളെ പ്രത്യേക വിമാനത്തിൽ തിരിച്ചുകൊണ്ടുപോകും. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരൻമാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നൽകി.
ഇതിനിടെ ചൈനയിൽ നിന്ന് വന്ന അഞ്ചാമത് ഒരാൾക്ക് കൂടി അമേരിക്കയിൽ അണുബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് കാനഡയിലെത്തിയ ഒരാളിലും വൈറസ് കണ്ടെത്തി. കൊറോണാ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിർമ്മാണം ധ്രുതഗതിയിൽ പുരോഗമിക്കുയാണ്. രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മ്മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ. രാജ്യത്ത് വളർത്തു മൃഗങ്ങളുടെ വിൽപ്പന നിരോധിച്ചു. ഫാമുകൾ കർശ്ശന നിരീക്ഷണത്തിലാക്കി. മരണ വൈറസിനെ ഇല്ലാതാക്കാൻ വരും ദിവസങ്ങളിൽ ചൈന കൂടുതൽ കർശ്ശന നനടപടികളിലേക്ക് കടക്കമെന്നാണ് സൂച.