യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം ബ്രിട്ടനില്‍; ഇറ്റലിയെ പിന്തള്ളി
ലോകത്താകമാനമുള്ള കൊവിഡ് മരണം 2.53 ലക്ഷമായി ഉയര്‍ന്നു. അമേരിക്കയില്‍ 70,132 പേര്‍ രോഗം ബാധിച്ച് മരിച്ചു.
ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യമായി ബ്രിട്ടന്‍. ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടനിലെ മരണസംഖ്യ 32,313 പിന്നിട്ടു. അതേസമയം, സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 28734 പേരാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം ലണ്ടനിലും വെയ്ല്‍സിലും 7000ത്തോളം പേര്‍ മരിച്ചു. കൊവിഡ് 19 യൂറോപ്പില്‍ ഏറ്റവും മോശമായി ബാധിച്ചത് ബ്രിട്ടനെയാണെന്നാണ് വിലയിരുത്തല്‍. ആശുപത്രികളില്‍ മരിക്കുന്ന കൊവിഡ് രോഗികളുടെ കണക്ക് മാത്രമാണ് യുകെ ഗവണ്‍മെന്റ് പുറത്തുവിടുന്നത്.
അതേസമയം, ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വീടുകളിലും മറ്റിടങ്ങളിലും രോഗം വന്ന് മരിക്കുന്നവരുടെ കണക്ക് ശേഖരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ലണ്ടന്‍ നഗരമാണ് ബ്രിട്ടനിലെ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം. ഇറ്റലിയില്‍ ഇതുവരെ 29072 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇറ്റലിയില്‍ സ്ഥിതിഗതികള്‍ രൂ്ക്ഷമായിട്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകിയെന്നും മതിയായ പരിശോധന സംവിധാനവും ചികിത്സാ സംവിധാനവും ഒരുക്കിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. യുകെയില്‍ 1.90 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്.
ലോകത്താകമാനമുള്ള കൊവിഡ് മരണം 2.53 ലക്ഷമായി ഉയര്‍ന്നു. അമേരിക്കയില്‍ 70,132 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലും മരണ സംഖ്യ 25000 കടന്നു.