ഈ നില തുടരുകയാണെങ്കില്‍ സെപ്റ്റംബറോടെ എണ്ണ ശേഖരം കുറയുകയും അത് അമേരിക്കയെ പോലും പ്രതിസന്ധിയിലാക്കുകയും ചെയ്യും. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 95 മുതല്‍ 105 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. യുഎസ് സേന നടത്തുന്ന പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഊര്‍ജ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണമായത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2.77 ശതമാനം വര്‍ധിച്ച് ബാരലിന് 90 ഡോളറിന് മുകളിലെത്തി.

ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നാമത്തെ അമേരിക്കന്‍ സൈനികനും കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഇതിനുപുറമെ നേരത്തെ രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സ്ഥലത്തിന് സമീപത്ത് നിന്ന് തിരിച്ചറിയാത്ത ചില മൃതദേഹ അവശിഷ്ടങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് അമേരിക്കന്‍ സേന ഇറാനിലെ കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ഒമ്പതാം രാത്രിയിലും ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകള്‍ക്കും സാധാരണ നാവികര്‍ക്കും നേരെ ആക്രമണം നടത്തുന്ന ഇറാന്‍റെ സൈനിക ശേഷി തകര്‍ക്കുന്നത് വരെ തങ്ങളുടെ പ്രത്യാക്രമണം തുടരുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയുന്നതിനാല്‍ ആഗോള ക്രൂഡ് വിപണിയില്‍ വലിയ പ്രതിസന്ധിയുണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ നില തുടരുകയാണെങ്കില്‍ സെപ്റ്റംബറോടെ എണ്ണ ശേഖരം കുറയുകയും അത് അമേരിക്കയെ പോലും പ്രതിസന്ധിയിലാക്കുകയും ചെയ്യും. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 95 മുതല്‍ 105 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

ഓഹരി വിപണിയില്‍ ഇടിവ്

നാലാം പാദ ഫലപ്രഖ്യാപനത്തിന് പിന്നാലെ ബാങ്കിംഗ് ഓഹരികളിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എണ്ണവിലയിലുണ്ടായ വര്‍ധനവും വിപണിയുടെ ആത്മവിശ്വാസം കെടുത്തി. സെന്‍സെക്‌സ് 575 പോയിന്റും നിഫ്റ്റി 152 പോയിന്റും ഇടിഞ്ഞു. പ്രമുഖ സ്വകാര്യ ബാങ്കുകള്‍ സമ്മിശ്രമായ ജൂണ്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്ക് നിഫ്റ്റിയില്‍ ഏകദേശം രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മികച്ച വായ്പാ വളര്‍ച്ചയും സുസ്ഥിരമായ ആസ്തി നിലവാരവും ഉണ്ടായിട്ടും ലാഭവിഹിതത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവുണ്ടായതായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഇടിഞ്ഞു. ഇതിനുപുറമെ ആക്‌സിസ് ബാങ്കിന്റെ ഓഹരികളും അഞ്ച് ശതമാനം വരെ താഴേക്ക് പോയി. കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ഓഹരികളില്‍ മൂന്ന് ശതമാനം വീതവും ഇടിവുണ്ടായി.