Asianet News MalayalamAsianet News Malayalam

'ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒന്നിക്കണം'; രാജ്യത്തെ 44 ശതമാനം ആളുകളും വിശ്വസിക്കുന്നത്, സി വോട്ടർ സർവ്വേഫലം

ഇന്ത്യാ പാക് വിഭജനം നടന്ന് 75 വർഷത്തിനിപ്പുറം ഇന്ത്യയിലെ 44 ശതമാനം പേരുടെയും നിലപാട് ഇന്ത്യയും പാകിസ്ഥാനും ബം​ഗ്ലാദേശും ഒന്നിക്കണമെന്നാണെന്ന് സി വോട്ടർ സർവ്വേഫലം. സെന്റര്‍ ഫോര്‍ വോട്ടിംഗ് ഒപിനിയന്‍ ആന്‍ഡ് ട്രെന്‍ഡ്‌സ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ചും (സിവോട്ടര്‍) സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചും ചേർന്നാണ് മൂന്ന് രാജ്യങ്ങളിലെ ജനങ്ങൾക്കിടെ സർവ്വേ നടത്തിയത്.

cvoter survey results show that 44 percent of people in india are of the opinion that india and pakistan should unite
Author
First Published Oct 4, 2022, 6:40 PM IST

ദില്ലി: 1947ലാണ് ഇന്ത്യാ പാകിസ്ഥാൻ വിഭജനം നടന്നത്.  പിന്നീട് 1971 ൽ പാകിസ്ഥാൻ വിഭജിക്കപ്പെട്ട് ബംഗ്ലാദേശും രൂപംകൊണ്ടു. ഇന്ത്യാ പാക് വിഭജനം നടന്ന് 75 വർഷത്തിനിപ്പുറം ഇന്ത്യയിലെ 44 ശതമാനം പേരുടെയും നിലപാട് ഇന്ത്യയും പാകിസ്ഥാനും ബം​ഗ്ലാദേശും ഒന്നിക്കണമെന്നാണെന്ന് സി വോട്ടർ സർവ്വേഫലം. സെന്റര്‍ ഫോര്‍ വോട്ടിംഗ് ഒപിനിയന്‍ ആന്‍ഡ് ട്രെന്‍ഡ്‌സ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ചും (സിവോട്ടര്‍) സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചും ചേർന്നാണ് മൂന്ന് രാജ്യങ്ങളിലെ ജനങ്ങൾക്കിടെ സർവ്വേ നടത്തിയത്.

പാകിസ്ഥാനി സർക്കാരിനെ വിശ്വസിക്കാമെന്ന് പറയുന്നവരാണ് സർവ്വേയിൽ പങ്കെടുത്ത, ഇന്ത്യയിലെ 14 ശതമാനം ആളുകൾ. 60 ശതമാനം പേർക്ക് വിശ്വാസം ബം​ഗ്ലാദേശി സർക്കാരിനെയാണ്. മെയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് സർവ്വേ നടന്നത്. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ 48 ശതമാനം ഇന്ത്യക്കാരും പറയുന്നത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ ജനാധിപത്യം ശക്തിപ്രാപിച്ചു എന്നാണ്. 51 ശതമാനം വിശ്വസിക്കുന്നത് ഇന്ത്യ സ്വേഛാധിപത്യഭരണത്തിന് അടുത്തൊന്നും എത്തിയിട്ടില്ലെന്നാണ്. 31 ശതമാനം വിശ്വസിക്കുന്നത് രാജ്യം സ്വേഛാധിപത്യത്തിനടിപ്പെട്ടേക്കാം എന്നാണ്. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ചും രാജ്യത്തിന്റെ തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, ലിംഗ വിവേചനം എന്നിവയെക്കുറിച്ചുമെല്ലാം പൗരന്മാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് സര്‍വ്വേയിൽ ചോദ്യങ്ങളുണ്ടായിരുന്നു. 

ഇന്ത്യ പാക് വിഭജനം അന്നത്തെ ശരിയായ തീരുമാനമായിരുന്നു എന്ന്  46 ശതമാനം ഇന്ത്യക്കാർ സർവ്വേയിൽ പങ്കെടുത്ത് പറഞ്ഞു. പാകിസ്ഥാനെയും ബംഗ്ലാദേശിനെയും വിഭജിച്ചതിനെ 44 ശതമാനം പേർ പിന്തുണയ്ക്കുന്നു.  ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നിവിടങ്ങളിലുള്ളവർ കൂടുതലായും വിഭജനത്തെ വിമര്‍ശിക്കുന്നതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിലുള്ളവർ ഇന്ത്യയും പാകിസ്ഥാനും ബം​ഗ്ലാദേശും വീണ്ടും ഒന്നാകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. സർവ്വേയിൽ പങ്കെടുത്തവരിൽ 55 വയസ്സിന് മുകളിലുള്ള 30 ശതമാനം പേര്‍ മാത്രമാണ് 1947ലെ വിഭജനത്തെ പിന്തുണച്ചത്. 57 ശതമാനം പേര്‍ ഇരു രാജ്യങ്ങളും വിഭജിക്കുന്നത് തെറ്റാണെന്ന് കരുതിയിരുന്നതായി സർവ്വേ റിപ്പോർട്ടില്‍ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി

റോഡുകളുടെ നിലവാരം, കുടിവെള്ള ലഭ്യത, തൊഴിൽ ലഭ്യത തുടങ്ങി ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ  വികസനം പ്രതീക്ഷകൾക്കും അപ്പുറമാണെന്നാണ് സർവ്വേയിൽ 79 ശതമാനം പേരും അഭിപ്രായപ്പെട്ടത്. രാജ്യത്തെ കിഴക്കുപ്രദേശത്തുള്ള 53 ശതമാനം പേരും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 51 ശതമാനം പേരും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.  70 ശതമാനത്തോളം വരുന്ന സവര്‍ണ ഹിന്ദുക്കളും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും (ഒ ബി സി), പട്ടികവര്‍ഗക്കാരും അടിസ്ഥാന സൗകര്യ വികസനം തൃപ്തികരമാണെന്ന് വിശ്വസിക്കുന്നതായും സര്‍വ്വേ റിപ്പോർട്ടിൽ പറയുന്നു. മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള 60 ശതമാനവും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരില്‍ 47 ശതമാനവും അടിസ്ഥാന സൗകര്യ വികസനം പ്രതീക്ഷിച്ചതിലും മോശമായതായി അഭിപ്രായപ്പെട്ടു. 

സാമ്പത്തിക വളർച്ച

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ, സർവ്വേ‌യിൽ പങ്കെടുത്ത ഭൂരിഭാ​ഗം ഇന്ത്യക്കാരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സാമ്പത്തികനില മെച്ചപ്പെട്ടെന്ന് വിശ്വസിക്കുന്നവരാണ് ഇവർ. എന്നാൽ, 26 ശതമാനം പേർ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഏറ്റവും മോശം അവസ്ഥ‌യിലാണെന്ന് വിശ്വസിക്കുന്നതായി അഭിപ്രായപ്പെട്ടു.

Read Also: 'വാ​​ഗ്ദാനം നൽകൽ മാത്രം' ഇനി പറ്റില്ല; രാഷ്ട്രീയപാർട്ടികൾക്ക് 'എട്ടിന്റെ പണി' നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ 


 

Follow Us:
Download App:
  • android
  • ios