പഹല്‍ഗാം ആക്രമത്തിന് പിന്നാലെ ഇന്ത്യയുമായി ഉയർന്നുവന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ യുഎന്‍ രക്ഷാസമിതി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു യോഗം.  


ന്ത്യയ്ക്കും തങ്ങൾക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന യുനൈറ്റഡ് നാഷന്‍സിന്‍റെ സുരക്ഷാ കൗൺസില്‍ മീറ്റിംഗില്‍ പാകിസ്ഥാനെ നിർത്തിപ്പൊരിച്ചെന്ന് റിപ്പോര്‍ട്ടുകൾ. യുഎന്‍ സുരക്ഷാ കൗൺസില്‍ സ്ഥിരാംഗമല്ലാത്ത പാകിസ്ഥാന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് രഹസ്യ ചര്‍ച്ച നടന്നത്. എന്നാല്‍, ചർച്ചയിലുടനീളം പഹല്‍ഗാം അക്രമണത്തില്‍ ലക്ഷ്കർ ഇ തോയ്ബയുടെ (Lashkar e Taiba - LeT) പങ്കിനെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നെന്നും പാകിസ്ഥാന്‍റെ വിശദീകരണത്തെ അംഗീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗൺസില്‍ അംഗങ്ങൾ തയ്യാറായില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും ഉത്തരവാദിത്വത്തിന്‍റെ ആവശ്യതകതയെ അംഗീകരിക്കുകയും ചെയ്തതായി യോഗം അറിയിച്ചു. മതവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ആക്രമണത്തെ കുറിച്ച് ചില അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ ഒരു അനൌപചാരിക യോഗം ചേരണമെന്ന യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാഗമില്ലാത്ത പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 'അടച്ചിട്ട മുറിയിലെ കൂടിയാലോചനകൾ' നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആക്രമണത്തിന് അതിര്‍ത്തി കടന്നുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചതെന്ന ഇന്ത്യയുടെ വാദത്തെ എതിര്‍ത്ത പാകിസ്ഥാന്‍, ചൈന, റഷ്യ തുടങ്ങിയ സൈനിക ശക്തികളുടെ നേതൃത്വത്തില്‍ ഒരു നിഷ്പക്ഷ മൂന്നാം കക്ഷി സംഭവത്തെ കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്നും അറിയിച്ചു. അതേ സമയം യുഎന്‍ യോഗത്തില്‍ രാജ്യത്തിന്‍റെ ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുകയും നേടിയെടുക്കുകയും ചെയ്തെന്ന് യുഎന്നിലെ പാകിസ്ഥാന്‍റെ അംബാസിഡറായ അസിം ഇഫ്തിക്കര്‍ അഹമ്മദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനുള്ള സാഹചര്യം എങ്ങനെ സൃഷ്ടിക്കാമെന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറാനും യോഗം അംഗങ്ങളെ പ്രാപ്തമാക്കിയെന്നും അസിം ഇഫ്തിക്കര്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഇന്ത്യയിലുടനീളം ദേശീയ സുരക്ഷാ സന്നദ്ധതാ പരിശീലനത്തിന്‍റെ ഭാഗമായി 259 കേന്ദ്രങ്ങളിൽ മോക്ട്രില്ലുകൾ നടക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ അറിയിപ്പ് യുദ്ധ സൂചനയാണോയെന്ന സംശയങ്ങൾ ബലപ്പെടുത്തി. 1971 -ന് ശേഷം ആദ്യമായാണ് ഇത്തരമൊരു പരിശീലനമെന്നതും ശ്രദ്ധേയം. വ്യോമാക്രമണ സൈറണുകൾ, വൈദ്യുതി നിലച്ച അവസ്ഥകൾ തുടങ്ങിയ സാഹചര്യങ്ങളിൽ ആദ്യ പ്രതികരണം എങ്ങനെ നൽകണം എന്നതിനെക്കുറിച്ചുള്ള പരിശീലനത്തിനാണ് ഈ മോക് ഡ്രില്ലില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മോക്ഡ്രിൽ നടക്കുക. സിവിൽ ഡിഫൻസ് ജില്ലകളിലെ കാറ്റഗറി രണ്ടിലാണ് കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടുന്നത്.