ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ കാനഡയിൽ പുതിയ സ്ഥാനപതിയെ നിയമിച്ചു.
ദില്ലി: ഇന്ത്യ-കാനഡ ബന്ധം പൂർവ്വസ്ഥിതിയിലാകുന്നതിന്റെ സൂചന നൽകി, ഇന്ത്യ കാനഡയിലെ പുതിയ സ്ഥാനപതിയെ നിയമിച്ചു. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം 1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായ ദിനേഷ് കെ. പട്നായികിനെയാണ് ഇന്ത്യയുടെ ഹൈക്കമ്മീഷണറായി നിയമിച്ചത്. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഉടൻ ചുമതലയേൽക്കും.
കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് 2024 ഒക്ടോബറിൽ കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ ഇന്ത്യ പിൻവലിച്ചു.
കാനഡയിൽ മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ-കാനഡ ബന്ധം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകൾ ഉടലെടുത്തിരുന്നു. ഇതിന് ശക്തി പകരുന്നതാണ് ഇന്ത്യയുടെ പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ. ദിനേഷ് കെ. പട്നായികിന്റെ നിയമനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നിർണ്ണായകമായൊരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.
