ലെബനൻ സായുധ സംഘമായ ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു യുഎസ് ജനറലിന്റെ പ്രസ്താവന

വാഷിങ്ടൺ: ഇസ്രയേൽ പലസ്തീൻ പ്രതിസന്ധിയിൽ ഇടപെടരുതെന്ന് ഇറാന് മുന്നറിയിപ്പുമായി യുഎസ്. പ്രശ്നം വിശാലമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിന് മുതിരരുതെന്നും യുഎസ് ജനറൽ മുന്നറിയിപ്പുനൽകി. ലെബനൻ സായുധ സംഘമായ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു യുഎസ് ജനറലിന്റെ പ്രസ്താവന. ഹമാസിന്റെ ഇസ്രയേലിലെ ആക്രമണങ്ങളിൽ ഇറാന്റെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന ഇന്റലിജൻസ് വിവരങ്ങളോ മറ്റ് തെളിവുകളോ അമേരിക്കയുടെ പക്കലില്ലെങ്കിലും, ഇറാന് ഇതിൽ പങ്കാളിത്തമുണ്ടെന്ന് വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നു .

ഹമാസ് -ഇസ്രയേൽ പ്രശ്നത്തിൽ ഇറാനുവേണ്ടി നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെന്ന ചോദ്യത്തിനായിരുന്നു ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ ജനറൽ ചാൾസ് ക്യു ബ്രൌണിന്റെ മുന്നറിയിപ്പ സന്ദേശം. "ഇതിൽ ഇടപെടരുത്, സന്ദേശം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രശ്നം വലുതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇറാന് കൃത്യമായി മനസിലാകുന്ന രീതിയിലാണ് പറയുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ബ്രൌൺ പ്രതികരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് യുദ്ധോപകരണങ്ങളും മറ്റ് സുരക്ഷാ സഹായങ്ങളും നൽകിവരുന്നുണ്ട്. ഇത് ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുന്നുവെന്ന സന്ദേശം തന്നെയാണ് നൽകുന്നത്. എന്നാൽ പ്രശ്നം വിശാലമാകുന്നത് തടയാനുള്ള ശക്തമായ സന്ദേശം നൽകുകയാണ് ഉദ്ദേശിക്കുന്നത്. 

Read more: 'എല്ലാ തരം തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നു'; ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് മോദി

അതേസമയം, ഇസ്രയേൽ-ഹമാസ് സംഘ‍ർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധമേഖലയില്‍ കുടുങ്ങിയ ഇന്ത്യയിൽ നിന്നുപോയ തീർത്ഥാടകരായ മലയാളികളെയടക്കം വേ​ഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.