ചില ചികിത്സാ രീതികൾ ഇന്ത്യയിലെ മെഡിക്കൽ പരിശീലന സമയത്ത് താൻ പഠിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നടപ്പാക്കിയിരുന്നത്.

എഡിൻബെര്‍ഗ്: 35 വര്‍ഷത്തെ മെഡിക്കൽ സേവനത്തിനിടയിൽ (Medical Practice) 48 വനിതാ രോഗികളോട് ലൈംഗികാതിക്രമം (Sexual Harrassment) നടത്തിയ ഡോക്ടര്‍ (Doctor)കുറ്റക്കാരനെന്ന് കോടതി. കൃഷ്ണ സിംഗ് എന്ന ഇന്ത്യൻ വംശജനെയാണ് ലൈംഗികാതിക്രമക്കേസുകളിൽ കുറ്റക്കാരനായി സ്കോട്ട്ലന്റ് (Scotland) കോടതി വിധിച്ചിരിക്കുന്നത്. ചുംബിക്കുക, തെറ്റായ രീതിയിൽ സ്പര്‍ശിക്കുക, അനാവശ്യമായ ചികിത്സാ രീതി പ്രയോഗിക്കുക, അശ്ലീലമായി സംസാരിക്കുക എന്നിങ്ങന ലൈംഗികാതിക്രമം നടത്തിയതായാണ് സിംഗിനെതിരെ ഉയര്‍ന്ന ആരോപണം. കേസിൽ സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 

ചില ചികിത്സാ രീതികൾ ഇന്ത്യയിലെ മെഡിക്കൽ പരിശീലന സമയത്ത് താൻ പഠിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നടപ്പാക്കിയിരുന്നത്. 1983 മുതൽ 2018 വരെ നീണ്ട 35 വര്‍ഷക്കാലം ഇയാൾ 48 സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറി എന്നാണ് കണ്ടെത്തൽ. നിലവിൽ 72 വയസ്സാണ് പ്രതിക്ക്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണെന്നും കോടതി നിരീക്ഷിച്ചു. 

2018 ൽ ഒരു സ്ത്രീ ഇയാൾക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വ്യത്യസ്ത പരാതിക്കാരിൽ നിന്നായി 54 കേസുകളാണ് സിംഗിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് കേസുകളിൽ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്താനായില്ല. അടുത്ത മാസം സിംഗിനെതിരായ ശിക്ഷാ വിധി പ്രഖ്യാപിക്കും. പാസ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു.