ഐഎസിനെ നേരിടാൻ ഇന്ത്യയുമായി സഖ്യമാകാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി
"ഖാസിം സുലൈമാനിയെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഐഎസും ആഘോഷിക്കുന്നു"
ദില്ലി: ഐഎസിനെ നേരിടാൻ സഖ്യമാകാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് ഷറിഫ്. ഐഎസ് ഇന്ത്യയ്ക്കും ഇറാനും അടുത്തെത്തി. താലിബാൻറെ ഇടം നേടാനാണ് ഐഎസ് ശ്രമമെന്നും ഇറാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. "ഐഎസ് ഇപ്പോള്‍ ഇന്ത്യയ്ക്കും ഇറാനും അടുത്തെത്തിയിരിക്കുകയാണ്. താലിബാൻറെ ഇടം നേടാനാണ് ഐഎസ് ശ്രമിക്കുന്നത്. ഐഎസിനെ നേരിടാൻ യോജിച്ച് പ്രവര്‍ത്തിക്കണം. അതിന് ഇന്ത്യയുമായി സഖ്യമാകാം. ഖാസിം സുലൈമാനിയെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഐഎസും ആഘോഷിക്കുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
"ഖാസിം സുലൈമാനിയെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഐഎസും ആഘോഷിക്കുന്നു. കാരണം ഐഎസിന് ഏറ്റവും ഭീഷണിയായിരുന്നത് ഖാസിം സുലൈമാനിയായിരുന്നു. അതിനാല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത് അവരും ആഘോഷിക്കുന്നു".
മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഷറിഫ് ദില്ലിയിലെത്തിയത്. റായ് സിന ഡയലോഗിൽ പങ്കെടുക്കാനായി എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. പതിമൂന്ന് വിദേശകാര്യമന്ത്രിമാരാണ് റായിസിന ഡയലോഗിൽ പങ്കെടുക്കുന്നത്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷമുള്ള സാഹചര്യം പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യമന്ത്രിയും ചർച്ച ചെയ്യും. വിദേശകാര്യമന്ത്രി എസ്. ജയശങ്കറെയും ഇറാൻ വിദേശകാര്യമന്ത്രി കാണുന്നുണ്ട്.