ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഡോണൾഡ് ട്രംപിന്‍റെ പുതിയ പ്ലാൻ. പ്രൊജക്ട് ഫ്രീഡം എന്നപേരിലാണ് പുതിയ പ്ലാൻ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു
വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഡോണൾഡ് ട്രംപിന്‍റെ പുതിയ പ്ലാൻ. പ്രൊജക്ട് ഫ്രീഡം എന്നപേരിലാണ് പുതിയ പ്ലാൻ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് പ്രതിസന്ധിയിൽ ഇറാനുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. ഈ ചർച്ചകൾ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കയുടെ നാവിക ഉപരോധവും ഹോർമുസിലെ ഇറാൻറെ നിയന്ത്രണ എന്നിവ സംബന്ധിച്ച് ട്രംപ് നിലപാട് പറഞ്ഞിട്ടില്ല.
അതേസമയം, ഇറാൻ മുന്നോട്ടുവെച്ച 14 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്ന ഭീഷണിയും ട്രംപിന്‍റെ ഭാഗത്തുനിന്നുണ്ട്. ഇറാന്‍റെ പെരുമാറ്റം മോശമായാൽ വീണ്ടും ആക്രമണം ആരംഭിക്കും എന്ന് ഫ്ളോറിഡയിൽ മാധ്യമങ്ങളോട് ട്രംപ് വ്യക്തമാക്കി. അതേസമയം വെടിനിർത്തലല്ല യുദ്ധം പൂർണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാൻ ആവശ്യപ്പെട്ടിരുന്നു. 14 ഇന സമാധാന നിർദേശങ്ങളും ഇറാൻ സമർപ്പിച്ചു.
ഹോർമുസിന്‍റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാന്‍റെ നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് ആദ്യം പ്രതികരിച്ച ട്രംപ് പിന്നീട് നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന നിലപാടിലാണ്. വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം എന്നതായിരുന്നു ഇറാന്‍റെ പ്രധാന നിർദേശം. ലെബനോനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം എന്നും മേഖലയിൽ നിന്ന് യു.എസ് സേനയെ പൂർണമായും പിൻവലിക്കണം എന്നും നിർദേശത്തിലുണ്ട്. കൂടാതെ, ഇറാന് എതിരായ എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നും, ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം വേണംഎന്നിവ അടക്കമായിരുന്നു പുതിയ സമാധാന നിർദേശങ്ങൾ.






